കേരളത്തിൽ ജൂണ്‍ രണ്ടിന് തന്നെ സ്കൂൾ തുറക്കാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. കാലാവസ്ഥ നോക്കിയതിന് ശേഷം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് തീയതിയിൽ മാറ്റം വേണോയെന്ന കാര്യം തീരുമാനിക്കുമെന്നും അദേഹം പറഞ്ഞു.
കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിലും സംസ്ഥാനത്തെ ഒരു സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് പോലും തകരാര്‍ ഉണ്ടായിട്ടില്ല. അടിസ്ഥാന വികസന സൗകര്യത്തിനു വേണ്ടി കഴിഞ്ഞ നാളുകളില്‍ ചെലവഴിച്ച 5000 കോടി രൂപ ഫലം കണ്ടു. മുന്‍ വര്‍ഷങ്ങളില്‍ കാറ്റടിക്കുമ്പോള്‍ ആദ്യം സ്‌കൂളിന്റെ ഷെഡ് ആയിരുന്നു പോയിരുന്നത് എന്നാല്‍ ഇപ്പോള്‍ സ്‌കൂളുകളില്‍ ഷെഡ്ഡുകള്‍ ഇല്ലായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം ഈ അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ തീരുമാനിച്ച് സർക്കാർ. ഹൈക്കോടതിയുടെ അന്ത്യശാസനയ്ക്ക് പിന്നാലെയാണ് സർക്കാർ പുതിയ അധ്യയനവർഷത്തെ കലണ്ടർ തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഹൈസ്കൂൾ ക്ലാസുകൾ അരമണിക്കൂർ കൂട്ടും. യുപിയിൽ രണ്ട് ശനിയാഴ്ചയും ഹൈസ്കൂളിന് ആറ് ശനിയാഴ്ചയും പ്രവൃത്തിദിനമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.