ആരോഗ്യ മേഖല വെന്റിലേറ്ററിലാണെന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വിവാദപ്രസ്താവനയിൽ മറുപടിയുമായി മന്ത്രി സജി ചെറിയാൻ. സ്വകാര്യ ആശുപത്രിയിൽ പോകുന്നത് പാപമാണെന്ന് പറഞ്ഞതിനുള്ള മറുപടിയാണ് താൻ പറഞ്ഞതെന്നും സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂരിലെ ചെറിയ ആശുപത്രിയിലാണ് താൻ പോയതെന്നും അസുഖം വന്ന് ബോധക്കേടായി നിൽക്കുമ്പോൾ തനിക്കല്ലല്ലോ എവിടെയാണ് പോകേണ്ടതെന്ന് അറിയുന്നതെന്നും സജി ചെറിയാൻ പറഞ്ഞു. അമൃതയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞപ്പോൾ ആളുകൾ അവിടെ കൊണ്ടുപോയി. അതിനർത്ഥം സർക്കാർ ആശുപത്രികൾ മോശമാണെന്നല്ല. എന്തിനാണ് വിവാദമുണ്ടാക്കുന്നതെന്നും താൻ പറഞ്ഞത് എങ്ങനെ വേണേലും വ്യാഖ്യാനിക്കാമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. കേരളത്തിലെ പൊതുമേഖല ലോകത്തിനും ഇന്ത്യയ്ക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
‘2018ൽ ഡെങ്കിപ്പനി വന്നപ്പോൾ സർക്കാർ ആശുപത്രിയിൽ പോയി. എന്റെ രോഗം മൂർച്ചിച്ചപ്പോൾ ആശുപത്രിക്കാരുടെ നിർദ്ദേശപ്രകാരം വീട്ടുകാർ അമൃത ആശുപത്രിയിൽ കൊണ്ടുപോയി. ജീവൻ രക്ഷിച്ച് കൊണ്ടുവന്നു. മെഡിക്കൽ കോളേജിൽ കൊണ്ടുപോകാനല്ല, അമൃതയിലേക്ക് കൊണ്ടു പോകാനാണ് പറഞ്ഞത്. സ്വകാര്യ ആശുപത്രി മോശമാണെന്ന് കാണുന്നയാളല്ല ഞാൻ. സർക്കാർ ആശുപത്രി പോലെ മെച്ചപ്പെട്ട സ്വകാര്യ ആശുപത്രി കേരളത്തിലുണ്ട്’, സജി ചെറിയാൻ പറഞ്ഞു.