
മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട നാളെ തുറക്കും.വൈകിട്ട് അഞ്ചിന് തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദാണ് നട തുറക്കുക. നട തുറന്നതിന് പിന്നാലെ മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകരും. തുടർന്ന് തീർത്ഥാടകർക്ക് പതിനെട്ടാം പടി ചവിട്ടി അയ്യപ്പ ദർശനം നടത്താം.
മണ്ഡലപൂജകൾ കഴിഞ്ഞ് ഡിസംബർ 27ന് രാത്രി 10നു ഹരിവരാസനം പാടി നടയടച്ചിരുന്നു. ജനുവരി പതിനാലിനാണ് മകരവിളക്ക്. മകരവിളക്ക് മഹോത്സവത്തിനായി ഒരുക്കങ്ങൾ പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും അറിയിച്ചു. കാനന പാതയിലൂടെയുള്ള അയ്യപ്പന്മാരുടെ വരവിനും ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.
മകരവിളക്ക് തീർത്ഥാടന കാലത്തും സ്പോട്ട് ബുക്കിംഗ് ഉണ്ടാകും. തീർത്ഥാടകർ പരമാവധി വെർച്ചൽ ക്യൂ ബുക്കിംഗ് പ്രയോജനപ്പെടുത്തണമെന്ന് ദേവസ്വം ബോർഡ് ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. മകര വിളക്ക് ദർശിക്കാനായി പ്രത്യേക ഇടങ്ങൾ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം കൃത്യമായ സുരക്ഷാ സംവിധാനം ഒരുക്കും.




