KeralaNews

സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു ; തെളിവുകൾ കോടതിക്ക് കൈമാറും : വിഡി സതീശന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അയാള്‍ വെല്ലുവിളിക്കുന്നതെന്തിനാണ്. എനിക്കെതിരായ കേസില്‍ ഞാന്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമല്ലോ. അതിന് വെല്ലുവിളിക്കുന്നത് എന്തിനാണെന്ന് വിഡി സതീശന്‍ ചോദിച്ചു.
തെളിവുകള്‍ കോടതിയില്‍ ഹാജരാക്കും. അതുകൊണ്ടാണ് നോട്ടീസിന് മറുപടി കൊടുത്തത്. അദ്ദേഹം രണ്ടുകോടി രൂപയുടെ മാനനഷ്ടം ഉണ്ടായി എന്നു പറഞ്ഞാണ് നോട്ടീസ് അയച്ചത്. കേസു കൊടുത്തപ്പോള്‍ രണ്ടുകോടി രൂപയുടെ മാനം 10 ലക്ഷമായി എങ്ങനെ കുറഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

കോടതിയില്‍ കേസ് നടക്കുമ്പോള്‍ അപ്പോഴല്ലേ തെളിവ് നല്‍കേണ്ടത്. അതു തുടങ്ങിയിട്ടില്ലല്ലോ. തെളിവു ഹാജരാക്കിക്കൊള്ളാമെന്ന് മറുപടിയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. കടകംപള്ളിക്കെതിരെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണ്. ദ്വാരപാലകശില്‍പം ആര്‍ക്കാണ് കൊടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. അന്നത്തെ ദേവസ്വം മന്ത്രിയാണ് കടകംപള്ളി സുരേന്ദ്രനെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അന്നത്തെ ആളുകള്‍ക്കെല്ലാം അറിയാമായിരുന്നു എന്ന് കോടതിയാണ് പറഞ്ഞത്. എന്തായാലും ദ്വാരപാലക ശില്‍പ്പം വാങ്ങിച്ചത് ഒരു കോടീശ്വരനായിരിക്കുമല്ലോ?. പാവപ്പെട്ട ആര്‍ക്കും അതു വാങ്ങാന്‍ കഴിയില്ലല്ലോ. ഇങ്ങനെയൊരു കച്ചവടം നടത്തി, എന്നിട്ട് വ്യാജ ദ്വാരപാലക ശില്‍പ്പം ഉണ്ടാക്കിയാണ് ചെന്നൈയ്ക്ക് കൊടുത്തു വിട്ടത്. അന്നത്തെ കാലത്തെ ദേവസ്വം മന്ത്രിയാണ് കടകംപള്ളി സുരേന്ദ്രന്‍. അവിടെ നടന്നത് അദ്ദേഹം അറിയേണ്ടേയെന്നും വിഡി സതീശന്‍ ചോദിച്ചു. ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ എന്ന് പറയുന്നത് രാഷ്ട്രീയ നിയമനമാണ്. പത്മകുമാര്‍ സിപിഎമ്മിന്റെ മുന്‍ എംഎല്‍എ ആയിരുന്നയാളാണ്. സിപിഎം നിയമിച്ച ആളുകള്‍ അവിടെ ചെയ്യുന്നത് മന്ത്രി അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അവിടേക്ക് പറഞ്ഞുവിട്ടതും അദ്ദേഹമാണ്. അതിന്റെ തെളിവുകളൊക്കെ കോടതിയില്‍ ഹാജരാക്കിക്കോളാമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button