Kerala

ശബരിമല സ്വര്‍ണക്കൊള്ള: നിര്‍ണായക ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ ഉണ്ണികൃഷ്ണന്‍ പോറ്റി

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിര്‍ണ്ണായക ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ ഉണ്ണികൃഷ്ണന്‍ പോറ്റി. ഹൈദരബാദില്‍ സ്വര്‍ണ്ണപ്പാളി എത്തിച്ച വിവരങ്ങളിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് മറുപടി ഇല്ലാത്തത്. ഹൈദരബാദില്‍ സ്വര്‍ണ്ണപ്പാളി സൂക്ഷിച്ച നാഗേഷിനെ ഉടന്‍ ചോദ്യം ചെയ്യാനും അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്.

വിശ്വാസ വഞ്ചന നടത്തി ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ നിന്നും രണ്ടു കിലോ സ്വര്‍ണ്ണം കവര്‍ച്ച നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ തട്ടിയെടുത്ത സ്വര്‍ണ്ണം എന്ത് ചെയ്തുവെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇക്കാര്യത്തിലാണ് നിലവില്‍ എസ്‌ഐടി അന്വേഷണം. ഇന്നലെ വൈകുന്നേരം മുതല്‍ എസ്‌ഐടി നടത്തിയ ചോദ്യം ചെയ്യലില്‍ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയില്ല.

2019 ല്‍ സന്നിധാനത്തു നിന്നും കൊണ്ട് പോയ സ്വര്‍ണ്ണപ്പാളി ബംഗളൂരുവില്‍ നിന്നും ഹൈദരബാദില്‍ എത്തിച്ചു സൂക്ഷിച്ചത് 39 ദിവസമാണ്. പൂജിക്കാന്‍ കൊണ്ട് പോയി എന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി എസ്‌ഐടി സംഘം വിശ്വാസത്തില്‍ എടുത്തിട്ടില്ല. സ്വര്‍ണ്ണപ്പാളികള്‍ ഹൈദരബാദില്‍ സ്വീകരിച്ചത് നാഗേഷ് എന്നയാളാണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചിട്ടുണ്ട്. നാഗേഷിനെ കണ്ടെത്തി ഉടന്‍ ചോദ്യം ചെയ്യും.

സ്വര്‍ണ്ണക്കൊള്ളയില്‍ രേഖകള്‍ തിരുത്തിയും, വ്യാജ രേഖകള്‍ ഉണ്ടാക്കിയും പ്രതിപ്പട്ടികയില്‍ ഉള്ള ഉദ്യോഗസ്ഥര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശ ചെയ്തുവെന്നായിരുന്നു കസ്റ്റഡി അപേക്ഷയില്‍ ഉള്‍പ്പടെ അന്വേഷണ സംഘം പറഞ്ഞിരുന്നത്. അതിനാല്‍ തന്നെ മുരാരി ബാബു ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെയും ഉടന്‍ ചോദ്യം ചെയ്യും. ഇതിനായി എസ്‌ഐടി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിവരമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button