വഖഫ് ബില്ലിൽ ഒപ്പ് വച്ച് രാഷ്ട്രപതി; ബില്ലിനെതിരെ വ്യാപക പ്രതിഷേധം

0


‌വഖഫ് ബില്ലിനെതിരെ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ വഖഫ് നിയമ ഭേദഗതി ബില്ലിൽ ഒപ്പ് വച്ച് രാഷ്ട്രപതി. ഇതോടെ ബില്ല് നിയമമായി. ബില്ലില്‍ ഒപ്പ് വയ്ക്കരുതെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡും മുസ്ലീം ലീഗും രാഷ്ട്രപതിയോടഭ്യര്‍ത്ഥിച്ചിരുന്നു. ബില്ലിനെതിരെ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ സുപ്രീകോടതിയെ സമീപിക്കാനുള്ള നീക്കത്തിലുമായിരുന്നു. ഇതിനിടയിലാണ് ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നത്.

പാർലമെന്റിന്റെ ഇരുസഭകളും വഖഫ് ബിൽ പാസാക്കിയതോടെയാണ് ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി നൽകിയത്. ബില്ലിൽ അടുത്ത ആഴ്ച്ചയോടെ രാഷ്ട്രപതി ഒപ്പവെക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകിയിരുന്ന സൂചന. എന്നാൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ രാഷ്ട്രപതി ബില്ലിന് അം​ഗീകാരം നൽകുകയായിരുന്നു. രാഷ്ട്രപതി ഒപ്പുവെച്ചതോടെ ബിൽ നിയമമാക്കി വിജ്ഞാപനം ഇറങ്ങും. ഇതിനുപിന്നാലെ നിയമവുമായി ബന്ധപ്പെട്ട് ചട്ടങ്ങളും പുറത്തിറക്കും.

അതേസമയം, ബില്‍ പാസാക്കിയതിന്‍റെ രാഷ്ട്രീയ നേട്ടം കൊയ്യാന്‍ കേരളത്തിലടക്കം പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുകയാണ് ബിജെപി. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു നേരിട്ട് പങ്കെടുക്കുന്ന അഭിനന്ദന്‍ സഭയാണ് ഈ മാസം ഒമ്പതിന് മുനമ്പത്ത് സംഘടിപ്പിക്കുന്നത്. എന്‍ഡിഎ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും പരിപാടിയില്‍ പങ്കെടുക്കും.

കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്‍റെ സാന്നിധ്യത്തില്‍ മുനമ്പത്ത് പ്രതിസന്ധി നേരിടുന്ന അന്‍പത് പേര്‍ ബിജെപി അംഗത്വമെടുത്തിരുന്നു. ബില്ല് മുസ്സീം സമുദായത്തോടുള്ള വിവേചനമാണെന്നും ബില്ലിൽ ഒപ്പിടരുതെന്നും ആവശ്യപ്പെട്ട് മുസ്ലീം വ്യക്തി നിയമബോര്‍ഡിന് പിന്നാലെ ലിഗ് എംപിമാരും രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here