
ബലാത്സംഗക്കേസിൽ റാപ്പര്‍ വേടന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെങ്കില്‍ തിങ്കളാഴ്ച വരെ സമയം നല്‍കാമെന്ന് കോടതി വ്യക്തമാക്കി. നേരത്തെ ഇന്ന് കേസ് പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അടുത്തതവണ കേസ് പരിഗണിക്കുന്നതുവരെ വേടന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്. തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കുന്നതുവരെയാണ് വേടന്റെ അറസ്റ്റ് തടഞ്ഞത്.
വേടന് വിവാഹ വാഗ്ദാനം നല്കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹത്തില്‍ നിന്ന് പിന്മാറിയെന്നാണ് പരാതിക്കാരി മുൻകൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് വാദിച്ചത്. എന്നാൽ, വിവാഹ വാഗ്ദാനം നല്കി എന്നതുകൊണ്ട് മാത്രം അത് ക്രിമിനല്‍ കുറ്റകൃത്യം ആകര്‍ഷിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. വേടനെതിരെ സമാനമായ മറ്റ് പരാതികള്‍ ഉണ്ടെന്ന് പരാതിക്കാരി അറിയിച്ചു. എന്നാൽ, ഓരോ ആരോപണങ്ങളും പ്രത്യേകം പ്രത്യേകമായി മാത്രമേ പരിഗണിക്കാനാവുവെന്ന് കോടതി അറിയിച്ചു. ഒരു കൊലപാതകത്തിന്റെ വിധി മറ്റൊരു കൊലപാതകത്തിന്റെ സാഹചര്യങ്ങള്‍ വെച്ച് നിര്‍ണയിക്കാന്‍ കഴിയില്ലെന്നും ഈ കേസിനെ മറ്റൊരു കേസുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് പരാതിക്കാരിയോട് കോടതി വ്യക്തമാക്കി.
പൊലീസിനു മുന്നില്‍ പരാതിക്കാരി നല്കിയ മൊഴി മാത്രമേ പരിഗണിക്കാനാകുവെന്നും കോടതി പറഞ്ഞു. കേസിലെ നിര്‍ണായക തെളിവായ വാട്സാപ്പ് സന്ദേശങ്ങള്‍ പ്രോസിക്യൂഷന് ഹാജരാക്കുന്നില്ലെന്ന് പരാതിക്കാരി ആരോപിച്ചു. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചശേഷം പൊലീസിന്റെ മൂക്കിനു താഴെ വേടന് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചെന്നും പരാതിക്കാരി വാദിച്ചു. പരാതിക്കാരിയുടെ മൊഴി കോടതി പരിശോധിച്ചു
ആരെങ്കിലും ഫേസ്ബുക്കില്‍ പറയുന്ന കാര്യങ്ങള്‍ പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. മറ്റ് പല കേസുകളിലും ഫേസ്ബുക്കില്‍ വരുന്ന പോസ്റ്റുകള്‍ കോടതി പരിഗണിക്കാറുണ്ടെന്ന് പരാതിക്കാരി അറിയിച്ചു. ഏതുകേസിലാണ് അങ്ങനെ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു. സമയം തന്നാല്‍ തനിക്കത് വ്യക്തമാക്കാനാകുമെന്ന് പരാതിക്കാരിയുടെ അഭിഭാഷക അറിയിച്ചു. അടുത്ത ബുധനാഴ്ച വരെ സമയം നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷക ആവശ്യപ്പെട്ടു. എന്നാൽ, അത്രയും സമയം നല്‍കാനാവില്ലെന്ന് അറിയിച്ചുകൊണ്ട് രേഖകള്‍ ഹാജരാക്കാൻ തിങ്കളാഴ്ച വരെ കോടതി സമയം അനുവദിക്കുകയായിരുന്നു.