Kerala

രാഹുലിനെ വൈദ്യപരിശോധനയ്ക്കായി എത്തിച്ചു; പ്രതിഷേധിച്ച് യുവജന സംഘടനകള്‍

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഡിവൈഎഫ്‌ഐയും യുവമോര്‍ച്ചയും പത്തനംതിട്ടയില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. രാഹുലിനെ പുറത്തിറക്കാന്‍ കഴിയാത്തവിധം വാഹനത്തെ വളഞ്ഞുകൊണ്ടായിരുന്നു സമരം.

ഇന്നലെ അര്‍ദ്ധരാത്രി പാലക്കാട് നിന്ന് കസ്റ്റഡിയില്‍ പത്തനംതിട്ട എആര്‍ ക്യാമ്പിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആറര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വൈദ്യപരിശോധന നടത്തിയത്.

പത്തനംതിട്ട സ്വദേശിയായ യുവതിയാണ് മൂന്നാമത്തെ ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രവും സാമ്പത്തിക ചൂഷണവും ഉള്‍പ്പെടുന്ന ഗുരുതരമായ ആരോപണങ്ങളുമായി മുന്നിട്ടുവന്നത്. വിദേശത്തുള്ള യുവതിയുടെ മൊഴി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രത്യേക സംഘം രേഖപ്പെടുത്തിയത്. തെളിവുകള്‍ സഹിതം പരാതിയും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

രാഹുലിനെതിരായ ആദ്യ പരാതിയില്‍ ഹൈക്കോടതി ഈ മാസം 21 വരെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്. അതേ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണനയിലാണ്. പരാതിക്കാരിയെ കോടതി കേസില്‍ കക്ഷിയാക്കിയിട്ടുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button