പുതിയ തൊഴിലുറപ്പ് ബില്ല് : ലോക്സഭയിൽ ചർച്ച തുടങ്ങി, ഗ്രാമവികസനം രാമന്റെ ആഗ്രഹമെന്ന് ബിജെപി, രാത്രി 10 മണിവരെ ചർച്ച തുടരും

പുതിയ തൊഴിലുറപ്പ് ബില്ലായ വിബി ജി റാംജി ബിൽ ലോക്സഭയിൽ പരിഗണിക്കുന്നു. രാത്രി 10 മണിവരെ ബില്ലിൽ ചർച്ച നടത്തും. വികസിത ഭാരതത്തിനുള്ള ബില്ലെന്നാണ് സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. ഗ്രാമവികസനം രാമന്റെ ആഗ്രഹമമെന്നും ബിജെപി പറഞ്ഞു. അതേ സമയം കേന്ദ്രം തൊഴിലാളി വിരുദ്ധരെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. ബില്ലിൽ എതിർപ്പുമായി തൃണമൂലും എസ്പിയും ഡിഎംകെയും രംഗത്തെത്തി. അധികാര കേന്ദ്രീകരണ ബില്ലെന്നാണ് പാർട്ടികളുടെ വിമർശനം. ഇന്ന് പരമാവധി ചർച്ച നടത്താമെന്നും നാളെ വോട്ടെടുപ്പ് നടത്താമെന്നും സ്പീക്കർ അറിയിച്ചു. വികസിത ഭാരതത്തിനും വികസിത ഗ്രാമത്തിനും വേണ്ടിയുള്ള ബില്ലെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൌഹാൻ പറഞ്ഞു.
അതേ സമയം, മോദി സർക്കാർ കർഷക വിരോധികളും തൊഴിലാളി വിരോധികളുമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഗാന്ധിജിയുടെ പേര് നീക്കം ചെയ്തതിലൂടെയും നിയമം മാറ്റുന്നതിലൂടെയും ഇതിന്റെ അന്തസ്സത്ത ഇല്ലാതാക്കിയെന്ന് മഹുവ മൊയിത്ര പറഞ്ഞു. ഒരു ബില്ലുപോലും തെക്കേ ഇന്ത്യൻ ഭാഷകളിൽ കൊണ്ടുവരാത്തത് എന്തുകൊണ്ടെന്ന് കനിമൊഴി ചോദിച്ചു. അധികാര വികേന്ദ്രീകരണം അല്ല അധികാര കേന്ദ്രീകരണമാണ് ബില്ലിലൂടെ ശ്രമിക്കുന്നതെന്നും ജനവിരുദ്ധ ബില്ലെന്നും വിമര്‍ശനമുയര്‍ന്നു. വിബിജി റാം ബില്ലിൽ വോട്ടെടുപ്പ് ആവശ്യപ്പെടാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. നാളെ പാസാക്കുമ്പോൾ വോട്ടിംഗ് ആവശ്യപ്പെടും.




