
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആവേശകരമായ അന്ത്യഘട്ടത്തിലേക്ക് കടക്കവെ, യുഡിഎഫ് സ്ഥാനാർഥികൾക്കായി വോട്ടഭ്യർത്ഥിക്കാൻ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലായി നടക്കുന്ന പൊതുസമ്മേളനങ്ങളിലും കോർണർ മീറ്റിംഗുകളിലും പ്രിയങ്കാ ഗാന്ധി പങ്കെടുക്കും.
രാവിലെ 11 മണിക്ക് ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ പുത്തൻതോപ്പിൽ നടക്കുന്ന കോർണർ മീറ്റിംഗോടെയാണ് പ്രിയങ്കയുടെ പര്യടനം ആരംഭിക്കുന്നത്. തീരദേശ മേഖലയിലെ വോട്ടർമാരെ നേരിൽ കണ്ട് പ്രിയങ്ക സംസാരിക്കും. തുടർന്ന് കൊല്ലത്തേക്ക് തിരിക്കുന്ന പ്രിയങ്ക ഉച്ചയ്ക്ക് 12.30 ന് കൊല്ലം കാന്റോൺമെന്റ് മൈതാനത്ത് സംഘടിപ്പിക്കുന്ന വമ്പിച്ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന പ്രിയങ്ക ഗാന്ധി, 2 മണിക്ക് വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ കവടിയാർ സാൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും.
തലസ്ഥാനത്തെ നിർണ്ണായകമായ വട്ടിയൂർക്കാവ് മണ്ഡലത്തിലെ യുഡിഎഫ് പ്രചാരണത്തിന് പ്രിയങ്കയുടെ സാന്നിധ്യം വലിയ ആവശ്യമാകുമെന്നാണ് കണക്കുകൂട്ടുന്നത്. പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.




