വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു മടങ്ങാൻ നിന്നവരെ എസ്‌ഐയും സംഘവും അകാരണമായി മർദിച്ച സംഭവത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങി പരാതിക്കാർ. പട്ടിക ജാതി വർഗ അതിക്രമ നിരോധന നിയമവും, വധശ്രമവും കൂടി ചുമത്തണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുക. നിലവിൽ പൊലീസിനെതിരെ നിസാര വകുപ്പുകൾ ആണ് ചുമത്തിയതെന്നും, പരാതിയുമായി മനുഷ്യാവകാശ കമ്മിഷനെയും, പട്ടിക ജാതി കമ്മിഷനെയും സമീപിക്കുമെന്നും മർദ്ദനമേറ്റവർ പറഞ്ഞു.
ആയുധം ഉപയോഗിച്ച് മർദ്ദിച്ചു, മുറിവേൽപ്പിച്ചു തുടങ്ങിയ നിസ്സാര വകുപ്പുകൾ ആണ് മർദ്ദനമേറ്റവരുടെ പരാതിയിൽ പത്തനംതിട്ട പൊലീസ് ചുമത്തിയിരിക്കുന്നത്. എഫ്‌ഐആറിൽ അതിക്രമം നടത്തിയ പൊലീസുകാരുടെ പേരും രേഖപ്പെടുത്തിയിട്ടില്ല. ഇതിനെതിരെയാണ് പരാതിക്കാർ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. പട്ടികജാതി വർഗ്ഗ അതിക്രമ നിരോധന നിയമവും, വധശ്രമ കുറ്റവും കൂടി ചുമത്തണമെന്ന് ആവശ്യപ്പെട്ടു സ്വകാര്യ അന്യായം ഫയൽ ചെയ്യും. കേസിൽ പൊലീസിനെതിരെ കർശന നടപടി ആവശ്യപ്പെട്ടു പട്ടിക ജാതി കമ്മിഷനും, മനുഷ്യാവകാശ കമ്മിഷനും പരാതി നൽകാനും മർദനമേറ്റവർ അറിയിച്ചു.
അതിനിടെ, ബാർ ഉടമയുടെ പരാതിയിൽ കണ്ടാലറിയാവുന്ന പത്തു പേർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. കോട്ടയം സ്വദേശികൾ നൽകിയ പരാതിയിൽ കേസ് എടുക്കുന്നതിനു മുന്നെയാണ് ബാർ ഉടമയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഇത് സഹപ്രവർത്തകരായ പൊലീസുകാരെ സഹായിക്കാൻ എന്നാണ് ആക്ഷേപം. കേസിൽ സസ്‌പെൻഷിനിലയ എസ് ഐ ജിനുവിനെതിരെ മുൻപും അകാരണമായി മർദിച്ചതിനു പരാതി കിട്ടിയിട്ടുണ്ട്.