പ്രവേശനോത്സവ ചടങ്ങില്‍ പോക്‌സോ കേസ് പ്രതി മുകേഷ് എം നായര്‍ പങ്കെടുത്ത സംഭവം ഗുരുതര വീഴ്ചയെന്ന് ഡി ഡി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറി. സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നാണ് ഡി ഡി തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. അതേസമയം, മുകേഷ് എം നായരെ പരിപാടിയിലേക്ക് ക്ഷണിച്ചത് തങ്ങള്‍ ആണെന്ന് ജെ സി ഐ അറിയിച്ചു.
ഉത്തരവാദിത്തത്തില്‍ നിന്ന് സ്‌കൂളിന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല. മുകേഷ് എം നായരെ ക്ഷണിച്ചത് സ്‌പോണ്‍സര്‍ ആകാം. ഇക്കാര്യത്തില്‍ നേരിട്ട് ഹെഡ് മാസ്റ്റര്‍ക്ക് പങ്കില്ലായിരിക്കാം. പക്ഷേ പോക്‌സോ കേസിലെ പ്രതി ചടങ്ങില്‍ പങ്കെടുത്തില്‍ നിന്ന് ഹെഡ് മാസ്റ്റര്‍ക്ക് ഒഴിയാനാവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, മുകേഷ് എം നായരുടെ പശ്ചാത്തലം പരിശോധിച്ചിരുന്നില്ലെന്ന് ഇയാളെ ക്ഷണിച്ച ജെ സി ഐ അറിയിച്ചു. ഇത് കാരണം സ്‌കൂളിന് ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ജെ സി ഐ പ്രസ്താവനയിൽ പറഞ്ഞു.