തിരഞ്ഞെടുപ്പ് ആവേശത്തിൽ കേരളം; പ്രധാനമന്ത്രി തിരുവല്ലയിൽ; 11 മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾക്കായി വോട്ട് തേടും; റോഡ് ഷോ തിരുവനന്തപുരത്ത്

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം ഘട്ട പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ. ചങ്ങനാശ്ശേരിയിൽ എൻഎൻഎസ് ഹിന്ദു കോളേജിൽ ഹെലികോപ്റ്റർ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗം തിരുവല്ലയിലേക്ക് തിരിച്ചു. ബിജെപി പ്രവർത്തകരെ ആവേശത്തിലാക്കി തിരുവല്ലയിൽ 11 സ്ഥാനാർത്ഥികൾ പങ്കെടുക്കുന്ന പൊതുസമ്മേളനം മോദി ഉദ്ഘാടനം ചെയ്യും. നാലുമണിയോടെയാണ് തിരുവല്ലയിൽ പരിപാടി നടക്കുക. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരുമുൾപ്പെടെ നിരവധി കേന്ദ്ര നേതാക്കളാണ് എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ എത്തുന്നത്. എൻഡിഎ ക്യാമ്പിന് ആവേശം പകർന്നുകൊണ്ടാണ് കേന്ദ്ര നേതാക്കളുടെ പ്രചാരണം മുന്നോട്ട് പോവുന്നത്.
വഴിനീളെ പ്രധാനമന്ത്രിയെ കാണാൻ ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്. റോഡ് ഷോ ഇല്ലെങ്കിലും പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് മോദിയുടെ യാത്ര. എട്ടുകിലോമീറ്റർ ദൂരം യാത്ര ചെയ്താണ് തിരുവല്ലയിലെ ചടങ്ങിലേക്ക് എത്തുന്നത്. അതേസമയം, എഫ്സിആർഎ ബില്ലിലെ ഭേദഗതി ഉൾപ്പെടെ വിവാദമായ പശ്ചാത്തലത്തിൽ മോദിയുടെ സന്ദർശനം ശ്രദ്ധേയമാണ്. ക്രൈസ്തവ വിഭാഗങ്ങൾ ഏറെയുള്ള മണ്ഡലങ്ങളായതിനാൽ പ്രധാനമന്ത്രിയുടെ പ്രതികരണം ജനം ഉറ്റുനോക്കുന്നുണ്ട്. ഒരു മാസത്തിനിടെ ഇത് മൂന്നാംതവണയാണ് മോദി കേരളത്തിലെത്തുന്നത്. 11 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുൾപ്പെടെ തിരുവല്ലയിൽ എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് ആണ് രണ്ടാമത്തെ പരിപാടി. കിള്ളിപ്പാലം മുതൽ കരമന വരെയാണ് തിരുവനന്തപുരത്തെ മോദിയുടെ റോഡ് ഷോ.




