
പാർലമെന്റ് സമ്മേളനത്തിൽ ഇന്നും പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി പ്രതിപക്ഷം. പിഎം കെയറിൽ ചോദ്യങ്ങൾ അനുവദിക്കാൻ പാടില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശം, പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ, ഇന്ത്യ – യുഎസ് വ്യാപാര കരാർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇന്നും ഉയർത്തിക്കാട്ടാനാണ് പ്രതിപക്ഷ തീരുമാനം.
പിഎം കെയറുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ വിലക്കിയത് ചോദ്യം ചെയ്ത് രാജ്യസഭാ അധ്യക്ഷനും ലോക്സഭാ സ്പീക്കർക്കും സിപിഐ എം രാജ്യസഭാംഗം ഡോ. ജോൺ ബ്രിട്ടാസ് എംപി ഇന്നലെ കത്ത് നൽകിയിരുന്നു. അതേസമയം ഇന്ന് ഇരു സഭകളിലും ബജറ്റ് ചർച്ച തുടരും. ലോക്സഭയിൽ സ്പീക്കർ ഓം ബിർളക്ക് എതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയതിനാൽ ഇന്നത്തെ നടപടികളിൽ ഓം ബിർള പങ്കെടുക്കില്ല.
നേരത്തെ കൊൽക്കത്തയിലെ ഗാർഡൻ റീച്ച് പ്രദേശത്ത് സർക്കാർ ഉടമസ്ഥതയിലുള്ള 4,000 ഏക്കർ ഭൂമി അനധികൃതമായി കൈയ്യേറിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ, ആ പ്രദേശത്തെ ‘മിനി പാകിസ്ഥാൻ’ എന്ന് വിശേഷിപ്പിച്ചതിനെ തുടർന്ന് രാജ്യസഭയിൽ ശക്തമായ പ്രതിഷേധവും വാക്കേറ്റവും ഉണ്ടായിരുന്നു. പശ്ചിമ ബംഗാളിൽ നിന്നുള്ള ബിജെപി എംപിയും സംസ്ഥാന പ്രസിഡന്റുമായ സാമിക് ഭട്ടാചാര്യയുടെ പ്രസ്താവനയാണ് വിവാദമായത്.




