സ്കൂളിൽ നിന്നു മടങ്ങുമ്പോൾ വളർത്തു നായകൾ ആക്രമിച്ചു; പ്ലസ് ടു വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: സ്കൂളിൽ നിന്നു മടങ്ങിയ പ്ലസ് ടു വിദ്യാർഥിനിയെ വളർത്തു നായകൾ ആക്രമിച്ചു. ശ്രീകാര്യം പോങ്ങുമ്മൂട്ടിലാണ് സംഭവം. മൺവിള സ്വദേശി മനോജ്- ആശ ദമ്പതികളുടെ മകൾ അന്ന മരിയക്കാണ് കടിയേറ്റത്. ബുധനാഴ്ച ഉച്ചയോടെ സ്കൂൾ കഴിഞ്ഞ് കൂട്ടുകാരിക്കൊപ്പം മടങ്ങുകയായിരുന്നു അന്ന മരിയ. അതിനിടെയാണ് ആക്രമണം.
അപകടകാരികളും വേട്ടയ്ക്ക് ഉപയോഗിക്കുന്നവയുമായ ബെൽജിയൻ മാലിനോയ്‌സ് ഇനത്തിൽപ്പെട്ട രണ്ട് നായകളാണ് കുട്ടിയെ ആക്രമിച്ചത്. വിദ്യാർഥിനികളുടെ നിലവിളി കേട്ട് നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. കാലിൽ ഗുരുതരമായി കടിയേറ്റ അന്ന മരിയയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോങ്ങുംമൂട് ബാപുജി നഗറിൽ കബീർ- നയന ദമ്പതികളുടെതാണ് രണ്ടു നായകളും. നാട്ടുകാർ അടിച്ചിട്ടും നായകൾ കടി വിടാൻ കൂട്ടാക്കിയില്ല. നായകളെ ഉടമ അലക്ഷ്യമായി അഴിച്ചുവിട്ടുവെന്ന് ആരോപണമുണ്ട്. സംഭവത്തിൽ കുട്ടിയുടെ അച്ഛൻ ശ്രീകാര്യം പൊലീസിൽ പരാതി നൽകി.



