Kerala

രാഹുലിന്റേത് അജ്ഞതയും അധികപ്രസംഗവും’; കന്യാസ്ത്രീകളെ വേട്ടയാടാൻ ബിജെപിക്ക് ആയുധം നൽകിയത് കോൺഗ്രസ്; ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : ഛത്തീസ്‌ഗഡിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേർന്നു പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്ന രാഹുൽ ഗാന്ധിയുടെ ആക്ഷേപത്തിന് ശക്തമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയുടെ ആക്ഷേപം മിതമായ ഭാഷയിൽ അജ്ഞതയും അധിക പ്രസംഗവുമാണെന്നും കന്യാസ്ത്രീകളെ ഉൾപ്പെടെ അന്യായമായി അറസ്റ്റുചെയ്യാൻ ബിജെപി സർക്കാരിന് എക്കാലവും ആയുധമായത് കോൺഗ്രസിൻ്റെ സംഭാവനകളാണ് എന്നത് രാഹുൽ ഗാന്ധി മറന്നുപോയോ എന്നും പിണറായി ചോദിച്ചു.

ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ ബിജെപിക്കെതിരെ ശക്തമായി തന്നെ ഞങ്ങൾ പ്രതികരിച്ചിട്ടുണ്ട്. സിപിഐഎമ്മിന്റെ അഖിലേന്ത്യാ നേതാക്കൾ അവിടെ ചെന്ന് ഇടപെട്ടിട്ടുണ്ട്. കോൺഗ്രസ്സിന്റെ ഇടപെടലുകൾ ആത്മാർത്ഥതയില്ലാത്തതായിരുന്നു. കേരളത്തിലെ ചില നേതാക്കൾ രംഗത്തുവന്നു. എന്നാൽ ഛത്തീസ്‌ഗഡിലെ കോൺഗ്രസ് നേതൃത്വം വിട്ടുനിന്നു. എന്തേ ഈ വിഷയത്തിൽ രണ്ടു നീതിയാണോ കോൺഗ്രസിനെന്നും പിണറായി ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണപൂർണ്ണം

ഛത്തീസ്‌ഗഡിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേർന്നു പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത് എന്ന രാഹുൽ ഗാന്ധിയുടെ ആക്ഷേപം മിതമായ ഭാഷയിൽ അജ്ഞതയും അധിക പ്രസംഗവും ആണ്. കന്യാസ്ത്രീകളെ ഉൾപ്പെടെ അന്യായമായി അറസ്റ്റുചെയ്യാൻ ബിജെപി സർക്കാരിന് എക്കാലവും ആയുധമായത് കോൺഗ്രസിൻ്റെ സംഭാവനകളാണ് എന്നത് രാഹുൽ ഗാന്ധി മറന്നുപോയോ? 2022-23 ലെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കിടയിൽ നിന്ന് ആയിരക്കണക്കിന് ഗോത്ര വിഭാഗത്തിൽപ്പെട്ട ക്രൈസ്തവരെ സംഘപരിവാർ പ്രേരണയാൽ ആട്ടിയോടിച്ചപ്പോൾ കോൺഗ്രസ് ഭരണമായിരുന്നില്ലേ അവിടെ? അന്ന് രാഹുൽ ഗാന്ധി പാർടി നേതൃത്വത്തിൽ നിന്ന് അവധിയെടുത്തിരുന്നുവോ?

ഛത്തീസ്ഗഡ് മതസ്വാതന്ത്ര്യ നിയമത്തിലെ നാലാം വകുപ്പു പ്രകാരമാണ് കന്യാസ്ത്രീകളെ ബിജെപി സർക്കാർ അറസ്റ്റു ചെയ്തത്. 2000 ൽ മധ്യപ്രദേശിനെ വിഭജിച്ച് ഛത്തീസ്‌ഗഡ് രൂപീകരിക്കപ്പെട്ടപ്പോൾ അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് സർക്കാരാണ് മധ്യപ്രദേശിലെ മതസ്വാതന്ത്ര്യ നിയമം ഛത്തീസ്ഗഡിലും അതേപടി നിലനിര്‍ത്തിയത്. ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ട ഈ നിയമം റദ്ദാക്കാൻ പലഘട്ടങ്ങളിൽ വർഷങ്ങളോളം സംസ്ഥാനത്തു ഭരണത്തിലിരുന്ന കോൺഗ്രസ്സ് തയ്യാറായില്ല. ഭരണഘടനാവിരുദ്ധവും മതന്യൂനപക്ഷങ്ങളിൽപ്പെട്ടവരെ അടിച്ചമർത്താനുപയോഗിച്ചു വരുന്നതുമായ ഈ നിയമം റദ്ദുചെയ്യണമെന്നാണ് ഇടതുപക്ഷത്തിന്റെ സുവ്യക്തമായ നിലപാട്. ഏറ്റവുമൊടുവിൽ 2024 ലോകസഭാ തെരഞ്ഞെടുപ്പിനായി സിപിഐഎം പുറത്തിറക്കിയ മാനിഫെസ്റ്റോയിൽ ഉൾപ്പെടെ അതുണ്ട്.

ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ ബിജെപിക്കെതിരെ ശക്തമായി തന്നെ ഞങ്ങൾ പ്രതികരിച്ചിട്ടുണ്ട്. സിപിഐഎമ്മിന്റെ അഖിലേന്ത്യാ നേതാക്കൾ അവിടെ ചെന്ന് ഇടപെട്ടിട്ടുണ്ട്. കോൺഗ്രസ്സിന്റെ ഇടപെടലുകൾ ആത്മാർത്ഥതയില്ലാത്തതായിരുന്നു. കേരളത്തിലെ ചില നേതാക്കൾ രംഗത്തുവന്നു. എന്നാൽ ഛത്തീസ്‌ഗഡിലെ കോൺഗ്രസ് നേതൃത്വം വിട്ടുനിന്നു. എന്തേ ഈ വിഷയത്തിൽ രണ്ടു നീതിയാണോ കോൺഗ്രസിന് ?

ഇനി രാഹുൽ ഗാന്ധിയോട് ഒരു ചോദ്യം: കോൺഗ്രസ് ഭരണത്തിലുള്ള ഹിമാചൽ പ്രദേശിലെങ്കിലും ഇതേ നിയമം റദ്ദുചെയ്യാൻ തയ്യാറുണ്ടോ?

എന്തായാലും കോൺഗ്രസിന്റെ സ്വഭാവം വെച്ച് സിപിഐഎമ്മിനെ അളന്നു നോക്കാനും മാർക്കിടാനും അദ്ദേഹം വരേണ്ടതില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button