മുഖ്യമന്ത്രി ഖത്തറിൽ ; ഖത്തറിന്റെ മാനുഷിക പ്രവർത്തനങ്ങൾക്ക് കേരളത്തിന്റെ ആദരം

ദോഹ: ഖത്തർ സന്ദർശനത്തിനെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെയും സംഘത്തെയും ഖത്തർ അന്താരാഷ്ട്ര സഹകരണ വകുപ്പ് സ്വീകരിച്ചു. ഇന്ത്യൻ ദൗത്യസംഘത്തെ ഔദ്യോഗികമായി വരവേറ്റ ചടങ്ങിൽ ഖത്തറിന്റെ മാനുഷിക പ്രവർത്തന മേഖലയിൽ നടത്തിവരുന്ന തുടരുന്ന പ്രവർത്തനങ്ങൾക്കും ഇന്ത്യയ്ക്കും, പ്രത്യേകിച്ച് ഖത്തറിലെ മലയാളി സമൂഹത്തിനും നൽകുന്ന പിന്തുണയ്ക്കുമുള്ള ആദരസൂചകമായി അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. മറിയം ബിൻത് അലി ബിൻ നാസർ അൽ-മിസ്നാദിന് മുഖ്യമന്ത്രി ഷീൽഡ് സമ്മാനിച്ചു.
ഗൾഫിൽ വലിയ പ്രവാസി സമൂഹമുള്ള കേരളത്തിന് ഖത്തർ വലിയ നിലയാണെന്നും ഖത്തർ സർക്കാർ പ്രവാസികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും നൽകുന്ന മുൻഗണന പ്രശംസനീയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഫിഷറീസ്, സാംസ്കാരിക-യുവജന വകുപ്പ് മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഇന്ത്യൻ അംബാസഡർ വിപുൽ, മുതിർന്ന ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന പ്രതിനിധി സംഘം ചടങ്ങിൽ പങ്കെടുത്തു. യോഗത്തിൽ രണ്ട് രാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക, സാംസ്കാരിക, മാനുഷിക സഹകരണം കൂടുതൽ ഊട്ടിയുറപ്പിക്കാനുള്ള സാധ്യതകളെ കുറിച്ച് ചർച്ച നടന്നു. പ്രത്യേകിച്ച് ഊർജ്ജം, തൊഴിൽ, ഐ.ടി., വിദ്യാഭ്യാസ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും പരിഗണനയിൽപ്പെട്ടു. ഖത്തറിന്റെ മാനുഷിക ഇടപെടലുകളും ദുർബല വിഭാഗങ്ങൾക്ക് നൽകുന്ന സഹായവും ലോകത്തിന് മാതൃകാപരമെന്നും, ഇന്ത്യ-ഖത്തർ ബന്ധം അടുത്ത വർഷങ്ങളിൽ കൂടുതൽ ശക്തിപ്പെടുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഖത്തർ സർക്കാർ ഇന്ത്യൻ സമൂഹത്തെ അംഗീകരിക്കുകയും, അവരുടെ സംഭാവനയെ വിലമതിക്കുകയും ചെയ്യുന്നതിൽ നന്ദി രേഖപ്പെടുത്തി. തുടർന്ന് ഇന്ത്യൻ സമൂഹ പ്രതിനിധികളുമായും ബിസിനസ് പ്രതിനിധികളുമായും മുഖാമുഖം ചർച്ചകളും നടക്കുമെന്നാണ് റിപ്പോർട്ട്.




