പാലക്കാട് പ്രവാസിയുടെ വീടിന് തീയിട്ട ശേഷം പ്രതി കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു

പാലക്കാട്: പാലക്കാട് മുതുതല കൊടുമുണ്ടയിൽ വീടിന് തീ പിടിച്ചു. മച്ചിങ്ങതൊടി കിഴക്കേത്തിൽ ഇബ്രാഹിമിന്റെ വീടിനാണ് തീ പിടിപ്പിച്ചത്. വീടിന്റെ മുറ്റത്ത് നിർത്തിയിരുന്ന കാറിനും സ്കൂട്ടറിനും ആദ്യം തീകൊളുത്തിയതിനെ തുടർന്ന് വീടിനും തീപിടിച്ചു. എറണാകുളം പറവൂർ സ്വദേശിയായ പ്രേംദാസാണ് വീടിന് തീ വച്ചത്.
ഇത് പേലീസ് സ്ഥിരീകരിച്ചു. ഇയാൾ വീടുടമ ഇബ്രാഹിമിൽ നിന്ന് ഏകദേശം ഒരു ലക്ഷം രൂപ കിട്ടാനുള്ളതായാണ് വിവരം. ഈ പണം തിരികെ ലഭിക്കാത്തതിനെത്തുടർന്നാണ് ഇയാൾ ഇന്നോവ കാറിനും വീടിനും തീകൊളുത്തിയത്. തീയിൽ കാറും സ്കൂട്ടറും പൂർണമായും കത്തി നശിച്ചു. വീടിലെ ഫർണിച്ചറും ഉപകരണങ്ങളും കത്തി നശിച്ചതായും പൊലീസ് അറിയിച്ചു.
തീയിട്ടതിന് പിന്നാലെ പ്രേംദാസ് കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിൽ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവം നടക്കുമ്പോൾ വീടിനുള്ളിൽ ഇബ്രാഹിമിന്റെ ഭാര്യയും രണ്ട് കുട്ടികളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവർ സമയബന്ധിതമായി പുറത്തേക്ക് ഓടി രക്ഷപെട്ടതോടെ വലിയ അപകടം ഒഴിവായി.
സംഭവസ്ഥലത്ത് നിന്ന് ഇബ്രാഹിമിന്റെ പേരിലുള്ള ഒരു സാമ്പത്തിക നോട്ടീസ് പൊലീസ് കണ്ടെത്തി. അതിൽ “ഒരു ലക്ഷം രൂപ തിരിച്ചുകിട്ടണം, എന്ന് എഴുതിയിരിക്കുന്നതായി പോലീസ് പറഞ്ഞു . സാമ്പത്തിക പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.



