പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായി നടത്തിയ സിന്ദൂർ സ്ട്രൈക്കിനും പിന്നീട് നടന്ന ഇന്ത്യ – പാക് സംഘർഷത്തിനും ഒടുവിൽ ഇന്നലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിരുന്നു. പിന്നാലെ ഇന്ത്യ – പാകിസ്ഥാൻ അതിർത്തിയിൽ പത്തിടങ്ങളിലാണ് പാക് ഡ്രോണുകൾ പറന്നു. എല്ലാം ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനവും സൈന്യവും തകർത്തു. ജമ്മു കശ്മീരിലെ സാംബയിലടക്കം പാക് ഡ്രോണുകൾ എത്തിയെന്നാണ് ഇന്ത്യൻ പ്രതിരോധ സേനകൾ പറയുന്നത്. ഇവ തകർത്തതായും സേനാ വൃത്തങ്ങൾ അറിയിച്ചു.
പഞ്ചാബിലെ അമൃത്‌സറിലും ഡ്രോൺ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ പാക് ഡ്രോണുകളെ തകർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജമ്മുവിലെ സാംബാ സെക്ടറിൽ പാക് ഡ്രോൺ ഇന്ത്യൻ സേന തകർക്കുന്ന ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എ എൻ ഐയാണ് പുറത്തുവിട്ടു.
അതേസമയം 20 മിനിട്ട് നീണ്ട അഭിസംബോധനയില്‍ പാകിസ്ഥാനെതിരെയും ഭീകരതക്കെതിരെയും ശക്തമായ ഭാഷയിലാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഓപ്പറേഷന്‍ സിന്ദൂര്‍ വെറുമൊരു പേരായിരുന്നില്ല. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചാല്‍ എന്താകും ഫലമെന്ന് ഭീകരര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. സിന്ദൂരം മായ്ച്ചവരെ ഭൂമുഖത്ത് നിന്ന് തന്നെ സേന മായ്ച്ച് കളഞ്ഞു. ഇങ്ങനെയൊരു ആക്രമണം സ്വപ്നത്തില്‍ പോലും ഭീകരര്‍ ചിന്തിച്ചുണ്ടാവില്ല. ബഹാവല്‍പൂരിലും, മുരിട്കെയിലുമുള്ളത് തീവ്രവാദത്തിന്‍റെ സര്‍വകലാശാലകളായിരുന്നു. ആ കേന്ദ്രങ്ങള്‍ സൈന്യം ഭസ്മമാക്കി കളഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാന്‍ അഭിമാനമായി കണ്ടിരുന്ന എയര്‍ബേസുകള്‍ ഇന്ത്യ തകര്‍ത്തു.
പാകിസ്ഥാന്‍റെ ഡ്രോണുകളും, മിസൈലുകളും നിഷ്പ്രഭമാക്കി. നൂറ് ഭീകരരെയെങ്കിലും വധിച്ചു. ഭയന്ന പാകിസ്ഥാന്‍ ലോകം മുഴുവന്‍ രക്ഷ തേടി. എല്ലാം തകര്‍ന്നതോടെ രക്ഷിക്കണേയെന്ന നിലയിലായ പാകിസ്ഥാന്‍ വെടിനിര്‍ത്തലിനായി ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സിനെ വിളിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.