എ പത്മകുമാർ എസ്ഐടിയ്ക്ക് മുന്നിൽ ഹാജരായി

ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ എസ്ഐടിയ്ക്ക് മുന്നിൽ ഹാജരായി. എസ്ഐടി തലവൻ എസ്.പി ശശിധരന്റെ നേതൃത്വത്തിൽ ചോദ്യംചെയ്യും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ ഉൾപ്പടെയുള്ള ചോദ്യങ്ങൾ പത്മകുമാറിന് നേരിടേണ്ടി വരും. തിരുവനന്തപുരത്ത് വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
2019 ൽ ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണവും കട്ടിളപ്പാളികളും അറ്റകുറ്റപണിയ്ക്കായി കൊണ്ടുപോകുമ്പോൾ ചുമതയിലുണ്ടായിരുന്നത് എ പത്മകുമാർ ആയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ എ പത്മകുമാർ നിർബന്ധിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ദേവസ്വം ജീവനക്കാർ മൊഴി നൽകിയത്.
അതേസമയം, സ്വർണ്ണമോഷണ കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എൻ വാസുവിനെ കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകീട്ട് നാല് മണിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. അതീവ പൊലീസ് സുരക്ഷയിലാണ് എൻ വാസുവിനെ കോടതിയിൽ ഹാജരാക്കിയത്.


