മുനമ്പം കമ്മീഷന്‍റെ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കും’: മന്ത്രി പി രാജീവ്

0

മുനമ്പം കമ്മീഷന്‍റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിന് സഹായകരമാണ് കോടതിവിധിയെന്നും അവരെ അവിടുന്ന് കുടിയിറക്കില്ലെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചതാണെന്നും മന്ത്രി പി രാജീവ്. അതിനോടൊപ്പം തന്നെ അവരുടെ നിയമപരമായ അവകാശങ്ങൾ കൂടി സംരക്ഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു. മുനമ്പം വിഷയത്തിൽ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി വിധി വന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സങ്കീർണമായ ചില കാര്യങ്ങൾ സിംഗിൾ ബെഞ്ചിന്‍റെ വിധിയിൽ ഉണ്ടായിരുന്നു. കമ്മീഷൻ അതിൻറെ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി ഉറപ്പു നൽകി.

കമ്മീഷനെ നിയോഗിച്ചില്ലെങ്കിൽ പിന്നെങ്ങനെ മുനമ്പം പ്രശ്നം പരിഹരിക്കുമായിരുന്നു എന്നും പി രാജീവ് ചോദിച്ചു. വഖഫ് നിയമം കൊണ്ട് പരിഹാരമാകുമെന്ന പ്രചരണം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണ്. ജൂണോട് കൂടി കമ്മീഷൻ നിർദേശങ്ങൾ സ്വീകരിക്കും. ഇടക്കാല ഉത്തരവിനുള്ള അപേക്ഷ പ്രസക്തമാണെന്ന് കണ്ടാണ് കോടതി കമ്മീഷന് പ്രവർത്തിക്കാൻ അനുമതി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വഖഫിനെക്കാൾ കൂടുതൽ ഭൂമിയുള്ളത് ക്രിസ്ത്യൻ മിഷനറിമാർക്കാണെന്ന് ഓർഗനൈസർ പറയുന്നു. ആർഎസ്എസ് അജണ്ടയാണ് ഇതിലൂടെ പുറത്തു വരുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു. വഖഫ് നിയമം വന്നാലും എങ്ങനെ നടപ്പിലാക്കുമെന്ന് വ്യക്തമാക്കുന്നില്ല. നിയമപരമായി ഭൂമിയുടെ അവകാശം ഉറപ്പാക്കുമെന്നാണ് സർക്കാരിന്‍റെ നിലപാട്. എല്ലാവശവും പരിശോധിച്ചാണ് സർക്കാർ തീരുമാനം എടുക്കുക. അതിന് ഉതകുന്ന നിർദേശങ്ങൾ കമ്മീഷൻ നൽകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന സമീപനം ആണ് ചിലർ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതിന് ഇടയിൽ ചില അനൂകൂല്യങ്ങൾ കിട്ടുമോ എന്ന് വേറെ ചിലരും നോക്കുന്നു. ഓർഗനൈസർ ലേഖനം കെസിബിസിയുടെ ആളുകളും വായിച്ചു കാണുമല്ലോ എന്നും മന്ത്രി ചോദിച്ചു. കള്ളി പുറത്തായപ്പോൾ ആണ് പിൻവിലിച്ച് രക്ഷപെട്ടത്. ആർഎസ്എസ് ലക്ഷ്യമിടുന്നത് എന്താണെന്നത് ലേഖനത്തിൽ വ്യക്തമാണല്ലോ എന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തീയ സഭകളുടെ രാഷ്ട്രീയപാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. അത്തരം നീക്കങ്ങൾ മുമ്പും നടന്നിട്ടുണ്ട്. ചില സമയങ്ങളിൽ ഉണ്ടാകുന്ന വൈകാരിക പ്രകടനം മാത്രമായി കണ്ടാൽ മതി. അവർക്കിടയിൽ തന്നെ വിരുദ്ധ അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here