
വയനാട് മെഡിക്കൽ കോളജ് വികസനത്തിനു ഭൂമി ഏറ്റെടുക്കാൻ ഉത്തരവ്. മാനന്തവാടി അമ്പുകുത്തിയിൽ വനം വകുപ്പിന്റെ കൈവശമുള്ള 28 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പകരം വനവത്കരണത്തിനു സുൽത്താൻ ബത്തേരി താലൂക്കിൽ വനം വകുപ്പിനു ഭൂമി വിട്ടുനൽകും.
മാനന്തവാടിയിലെ ജില്ലാ ആശുപത്രി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് മെഡിക്കൽ കോളജായി ഉയർത്തുകയായിരുന്നു. ഇവിടെ അക്കാദമിക് ബ്ലോക്ക് ഉൾപ്പെടെ നിർമിക്കാനുള്ള സൗകര്യക്കുറവുണ്ടായിരുന്നു. ഇതേ തുടർന്നാണ് വനം വകുപ്പിന്റെ കൈവശമുള്ള നിക്ഷിപ്ത വനഭൂമി ഏറ്റെടുക്കാമെന്ന നിർദ്ദേശം മുന്നോട്ടു വച്ചത്.
അക്വേഷ്യയടക്കമുള്ള പാഴ്മരങ്ങളാണ് ഇവിടെ വളരുന്നതെന്നാണ് റവന്യൂ വകുപ്പിന്റെ റിപ്പോർട്ട്. അതിനാൽ കാര്യമായ പരിസ്ഥിത പ്രാധാന്യമുള്ള വനഭൂമിയല്ല. നിക്ഷിപ്ത വനമെന്ന നിലയിൽ സ്വകാര്യ കമ്പനിയിൽ നിന്നു ഏറ്റെടുത്തതാണ്. നിലവിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു ഒന്നരക്കിലോമീറ്റർ അകലെയാണ് പുതിയതായി അനുവദിച്ച സ്ഥലം.




