
ജയിലിലായാല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്ല് ലോക്സഭയിൽ അമിത് ഷാ അവതരിപ്പിച്ചതിനെ തുടര്‍ന്ന് കടുത്ത പ്രതിഷേധം. തൃണമൂൽ അംഗങ്ങൾ ബിൽ കീറിയെറിഞ്ഞു. നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമെന്ന് ഒവൈസിയും ഭരണഘടനയെ തകർക്കുന്ന ബില്ലെന്ന് മനീഷ് തിവാരിയും പ്രതിഷേധമറിയിച്ചു. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള കടന്നുകയറ്റമാണ്. പാർലമെൻ്ററി ജനാധിപത്യത്തെ തകർക്കുന്ന ബില്ലാണ്. നടുത്തളത്തിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് അംഗങ്ങള്‍ ബില്ല് കീറിയെറിഞ്ഞു.
ബില്ല് അംഗങ്ങൾക്ക് നൽകിയില്ലെന്ന ചൂണ്ടിക്കാട്ടിയ എൻകെ പ്രേമചന്ദ്രൻ എംപി എന്തിനാണ് അനാവശ്യ തിടുക്കമെന്നും ചോദിച്ചു. പ്രതിഷേധം രൂക്ഷമായതോടെ ബിൽ ജെപിസിക്ക് വിടാമെന്ന് അമിത് ഷാ പറഞ്ഞു. ബിൽ ചട്ടപ്രകാരമാണ് എന്നായിരുന്നു അമിത് ഷായുടെ വിശദീകരണം. ഫെഡറൽ സംവിധാനം തകര്‍ക്കുന്നതാണ് ബില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാൽ പ്രതികരിച്ചു. ബിൽ അവതരണത്തെ തുടര്‍ന്ന് നാടകീയ രംഗങ്ങളാണ് ലോക്സഭയിൽ അരങ്ങേറിയത്. ബിൽ അവതരണത്തിനിടെ സഭയിൽ കയ്യാങ്കളി വരെയെത്തി. ബഹളത്തെ തുടര്‍ന്ന് സഭ 3 മണി വരെ നിര്‍ത്തിവെച്ചു. അമിത് ഷായ്ക്ക് നേരെ ബില്ലെറിഞ്ഞാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.