
ജമ്മു കശ്മീരിന് സംസ്ഥാന പദവി വേണമെന്ന ആവശ്യം ഉന്നയിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടവേയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. കത്ര-ശ്രീനഗർ വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടന ച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
‘ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കുമ്പോൾ കേന്ദ്രഭരണ പ്രദേശത്തെ മുഖ്യമന്ത്രിയുടെ സ്ഥാനം കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവർണർക്ക് പിന്നിലാണ്’. ജമ്മുകശ്മീരിന്റെ സംസ്ഥാനപദവി നഷ്ടമായതോടെയുണ്ടായ മാറ്റത്തെ തമാശരൂപേണ പരാമർശിക്കുന്നതായിരുന്നു ഒമറിന്റെ വാക്കുകള്‍. ജമ്മു കശ്മീരിലെ റെയില്‍പദ്ധതികളിലെല്ലാം പ്രധാനമന്ത്രി മോദിയുമായി സഹകരിക്കാനുള്ള ഭാഗ്യം തനിക്കുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘2014 ല്‍ ജമ്മു കശ്മീരിലെ കത്ര റെയില്‍വേ സ്റ്റേഷൻ ഉദ്ഘാടന വേളയില്‍ അന്ന് റെയില്‍വേ സഹമന്ത്രിയായിരുന്ന മനോജ് സിൻഹയും പങ്കെടുത്തിരുന്നു. എന്നാൽ അന്നത്തേതില്‍ നിന്ന് ഇന്ന് അദ്ദേഹത്തിന് സ്ഥാനക്കയറ്റം കിട്ടുകയും ജമ്മു കശ്മീരിന്റെ ലെഫ്റ്റനന്റ് ഗവർണറാവുകയും ചെയ്തു. എന്നാല്‍ അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന തന്റെ പദവി ഇന്ന് കേന്ദ്രഭരണ പ്രദേശത്തിന്റെ മുഖ്യമന്ത്രിയായി തരം താഴ്ത്തപ്പെട്ടുവെന്ന് കൂടി ഒമർ അബ്ദുള്ള തമാശ രൂപേണ പറഞ്ഞു.




