കർണാടകയിലെ യെലഹങ്കയിലെ ബുൾഡോസർ രാജ് ; കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സർക്കാരിന്റെ ഇരുട്ടടി

ബെംഗളൂരു: കർണാടകയിലെ യെലഹങ്കയിലെ ‘ബുൾഡോസർ രാജ്’ലൂടെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സർക്കാരിന്റെ ഇരുട്ടടി. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക്ബയ്പ്പനഹള്ളിയിൽ സൗജന്യമായി വീട് കൈമാറില്ല. വീടിന് ഓരോരുത്തരും 5 ലക്ഷം രൂപ വീതം നൽകണം. 11.2 ലക്ഷം രൂപയുടെ വീട് 5 ലക്ഷം രൂപയ്ക്ക് നൽകുമെന്നാണ് കർണാടക സർക്കാർ വിശദമാക്കുന്നത്. ജനുവരി ഒന്നിന് വീട് കൈമാറുമെന്നും മുഖ്യമന്ത്രി വിശദമാക്കി. അർഹരായവരെ കണ്ടെത്താൻ എംഎൽഎയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും. നിലവിൽ താമസിച്ചിരുന്ന ഇടം നൽകാനാകില്ലെന്നും സിദ്ധരാമയ്യ വിശദമാക്കി. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.
കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും
ശനിയാഴ്ചയാണ് കർണാടകയിലെ യെലഹങ്കയ്ക്കടുത്തുള്ള കൊഗിലു ഗ്രാമത്തിൽ കൈയേറ്റമാരോപിച്ച് നാനൂറോളം വീടുകൾ അധികൃതർ പൊളിച്ചുമാറ്റിയത്.ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ഉദ്യോഗസ്ഥരാണ് പൊലീസ് സംരക്ഷണത്തോടെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും വീടുകൾ പൊളിച്ചുമാറ്റിയത്. ഉർദു ഗവൺമെന്റ് സ്കൂളിന് സമീപമുള്ള കുളത്തോട് ചേർന്നുള്ള ഭൂമിയാണ് താമസക്കാർ കൈയേറിയതെന്ന് ജിബിഎ ഉദ്യോഗസ്ഥർ ആരോപിച്ചത്.പുലർച്ചെ 4 മണിയോടെ ആരംഭിച്ച പൊളിക്കൽ യജ്ഞത്തിൽ 350 ലധികം കുടുംബങ്ങൾ ഭവനരഹിതരായിരുന്നു.



