ആര്യാടൻ ഷൗക്കത്തിനെതിരായ നിലപാടിൽ മാറ്റമില്ലെന്ന് പി വി അൻവർ. ആര്യാടൻ ഷൗക്കത്തിനെ കുറിച്ച് പറഞ്ഞത് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ എന്ന നിലയിലാണെന്ന് പി വി അൻവർ പറഞ്ഞു. താൻ പറഞ്ഞത് യുഡിഎഫിന്റെ ഭാഗമായിയല്ലെന്നും തൃണമൂൽ പാർട്ടിയുടെയും പ്രവർത്തകരുടെയും നിലപാടാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. പി വി അൻവർ യുഡിഎഫിന്റെ ഭാഗമല്ല. അപ്പോൾ യുഡിഎഫ് നിർത്തിയ സ്ഥാനാർത്ഥിയെ കുറിച്ച് അഭിപ്രായം പറയാം. മുന്നണിയുടെ ഭാഗമാകുമ്പോൾ മുന്നണിയുടെ അഭിപ്രായത്തിനൊപ്പം നിൽക്കും. ലീഗുമായുള്ള എല്ലാ കൂടിക്കാഴ്ച്ചകളും പോസിറ്റീവാണെന്നും ചർച്ചകൾ തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം പിവി അന്‍വറിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലുറച്ചും അന്‍വറിന് വേണമെങ്കില്‍ സഹകരിക്കാമെന്ന നിലപാട് പ്രഖ്യാപിച്ചും യുഡിഎഫ് രംഗത്തുവന്നു. നിലമ്പൂരിൽ ചേർന്ന യുഡിഎഫ് നേതൃയോഗത്തിലാണ് തീരുമാനം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനം. മുന്നണി പ്രവേശനം കാത്ത് നിന്ന പി വി അൻവറിനെ വെട്ടിലാക്കുന്നതാണ് പ്രതീക്ഷ നേതാവ് വി ഡി സതീശന്റെ കടുത്ത നിലപാട്. യുഡിഎഫ് നയം വ്യക്തമാക്കി ഇനി അൻവർ നിലപാട് പ്രഖ്യാപിക്കട്ടെ എന്നുള്ളതാണ് യുഡിഎഫ് തീരുമാനം.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടഞ്ഞു നിൽക്കുന്ന പിവി അൻവറിനെ അനുനയിപ്പിക്കാൻ ഒരു പകൽ മുഴുവൻ നീണ്ട ചർച്ചകകളാണ് യു.ഡി.എഫ് നടത്തിയത്. പി കെ കുഞ്ഞാലിക്കുട്ടിയെ പി വി അൻവർ
നേരിൽ കണ്ട് നിലപാട് അറിയിച്ചു. അൻവറുമായി അടുപ്പമുള്ള കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ വീട്ടിലെത്തി കണ്ടു.മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനും ചർച്ചകളുടെ ഭാഗമായി. യു.ഡി.എഫ് ഘടകകക്ഷിയാക്കണമെന്ന നിലപാടിൽ അൻവർ ഉറച്ച് നിന്നതോടെ ചർച്ച പൊളിഞ്ഞു.