KeralaNews

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 4 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് എന്‍എംസി അനുമതി

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ 4 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എംസിഎച്ച് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡിഎം നിയോനെറ്റോളജിയിലും 2 സീറ്റുകള്‍ക്ക് വീതമാണ് അനുമതി ലഭ്യമായത്.

ഇതോടെ ഈ സര്‍ക്കാരിന്റെ കാലത്ത് 129 മെഡിക്കല്‍ പിജി സീറ്റുകള്‍ക്കാണ് അനുമതി ലഭ്യമായത്. ഈ രണ്ട് കോഴ്‌സുകളും തുടങ്ങാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരിക്കുകയും തസ്തിക സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഉദര സംബന്ധമായ രോഗങ്ങള്‍ക്ക് ശസ്ത്രക്രിയാ ചികിത്സ നല്‍കുന്നതിനുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്സാണ് എംസിഎച്ച് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി.

കാന്‍സര്‍, കരള്‍ രോഗങ്ങള്‍, പാന്‍ക്രിയാറ്റിക് പ്രശ്‌നങ്ങള്‍, ലാപറോസ്‌കോപിക്/അഡ്വാന്‍സ്ഡ് ശസ്ത്രക്രിയകള്‍ എന്നിവയില്‍ കൂടുതല്‍ വിദഗ്ധരെ സജ്ജമാക്കുന്നതിന് സഹായിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കാനും സാധിക്കും. നവജാത ശിശുക്കളുടെ ഗുരുതര രോഗങ്ങള്‍ക്കും പ്രത്യേക പരിചരണത്തിനുമായുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ കോഴ്‌സാണ് ഡിഎം നിയോനറ്റോളജി. പ്രീമേച്ച്വര്‍ കുഞ്ഞുങ്ങള്‍, എന്‍ഐസിയുപരിചരണം, ശ്വാസകോശ-ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയില്‍ കൂടുതല്‍ വിദഗ്ധരെ തയ്യാറാക്കാന്‍ ഇതിലൂടെ സാധിക്കും.

ഈ കാലയളവില്‍ കോന്നി, ഇടുക്കി, കാസര്‍ഗോഡ്, വയനാട് മെഡിക്കല്‍ കോളേജുകള്‍ യാഥാര്‍ത്ഥ്യമാക്കിയതായി മന്ത്രി അറിയച്ചു. സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലയില്‍ 21 നഴ്സിംഗ് കോളേജുകള്‍ പുതുതായി ആരംഭിച്ചു. ആദ്യമായി ദേശീയ റാങ്കിംഗ് പട്ടികയില്‍ മെഡിക്കല്‍ കോളേജുകളും ദന്തല്‍ കോളേജുകളും ഉള്‍പ്പെട്ടതും ഈ കാലയളവില്‍ ആണ്. മെഡിക്കല്‍, നഴ്സിംഗ് സീറ്റുകള്‍ ഗണ്യമായി വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ആയിരത്തില്‍ അധികം ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകള്‍ ആണ് പുതുതായി അനുവദിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button