Blog

നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും, രാജ്യസഭ വഴി കേന്ദ്രമന്ത്രി പദവിയിലേക്ക്

പട്‌ന: ബിഹാറില്‍ വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് കളമൊരുക്കി ജെഡിയു നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. നിതീഷ് കുമാറിന് രാജ്യസഭ അംഗത്വം നല്‍കി കേന്ദ്രമന്ത്രിസഭയില്‍ നിര്‍ണായക പദവി നല്‍കാനാണ് ബിജെപി നീക്കം. ഇതിന്റെ ഭാഗമായി നിതീഷ് ഉടന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നും മാര്‍ച്ച് അഞ്ചിന് രാജ്യസഭയിലേക്കു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നുമാണു വിവരം. പത്രിക സമര്‍പ്പണത്തിനുള്ള നടപടിക്രമങ്ങള്‍ പാര്‍ട്ടി പൂര്‍ത്തിയാക്കി.

നിതീഷ് സ്ഥാനമൊഴിയുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കും. പകരം നിതീഷിന്റെ മകന്‍ നിഷാന്ത് ഉപമുഖ്യമന്ത്രിയാകുമെന്നുമാണ് വിവരം. രാജ്യസഭാ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ, നിതീഷ് കുമാറുമായി ജെഡിയു എക്‌സിക്യൂട്ടീവ് പ്രസിഡന്റ് സഞ്ജയ് മൂന്നുമണിക്കൂറോളം കൂടിക്കാഴ്ച നടത്തി.

രാജ്യസഭയിലേക്കുള്ള ഒഴിവുകളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്. നിതീഷിന്റെ രാജ്യസഭാ പ്രവേശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം നാളെ ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ജെഡിയുവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇതുവരെ വാര്‍ത്തകളില്‍ പ്രതികരിച്ചിട്ടില്ല.

നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത് കുമാര്‍ രാഷ്ട്രീയത്തിലേക്കെത്തുമെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. നിഷാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന് ജെഡിയു മുതിര്‍ന്ന ജെഡിയു നേതാവും ബിഹാര്‍ മന്ത്രിയുമായ ശ്രാവണ്‍ കുമാര്‍ പറഞ്ഞിരുന്നു. പാര്‍ട്ടി വൈകാതെ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുമെന്നും അറിയിച്ചിരുന്നു.

2025 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കം നടന്നിരുന്നു. എന്നാല്‍ നിതീഷ് കുമാറിന്റെ മികച്ച ട്രാക്ക് റെക്കോര്‍ഡ് കണക്കിലെടുത്ത് പിന്നീട് ഇതില്‍ പുരോഗതി ഉണ്ടായില്ല. 75കാരനായ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി 10 തവണയാണ് സത്യപ്രതിജ്ഞ ചെയതത്. ഇത് റെക്കോര്‍ഡ് ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button