യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ,ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ഹർജി എത്തുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16-ന് നടപ്പാക്കുമെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ തീരുമാനിച്ചിരിക്കുന്നത്. ഈ ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത് മരവിപ്പിക്കാനും നിമിഷ പ്രിയയെ മോചിപ്പിക്കാനും കേന്ദ്രസർക്കാർ ഇടപെടൽ തേടി ആക്ഷൻ കൗൺസിലിൻ ആയി അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ ആണ് ഹർജി നൽകിയിരിക്കുന്നത്.
ഹർജിയിൽ കേന്ദ്രസർക്കാർ വക്കാലത്ത് ഫയൽ ചെയ്തിട്ടുണ്ട്. നിമിഷപ്രിയുടെ ജീവൻ രക്ഷിക്കാൻ അടിയന്തരമായ ഇടപെടൽ വേണം. കേന്ദ്രസർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെമാത്രമേ ഇത് സാധ്യമാകൂ. ഇതിന് സുപ്രീംകോടതി നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ സുപ്രീംകോടതിയിൽ ഹർജി നല്‍കിയിട്ടുള്ളത്.
അതേസമയം നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ. യെമനിലെ പ്രമുഖ മത പണ്ഡിതൻ ഹബീബ് ഉമർ ബിൻ വഴി നോർത്ത് യെമൻ ഭരണാധികാരികളുമായി കാന്തപുരം സംസാരിച്ചു. കൊല്ലപ്പെട്ട യെമൻ പൗരൻ്റെ കുടുംബവുമായും കാന്തപുരം ബന്ധപ്പെട്ടിട്ടുണ്ട്. ദയാ ദനം നൽകി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അനുകൂല നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിമിഷ പ്രിയയുടെ കുടുംബം.