നിലമ്പൂരിൽ പിഡിപി ഇടതിനൊപ്പം

0

നിലമ്പൂരിൽ നിലപാട് വ്യക്തമാക്കി പിഡിപി. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) ഇടതുമുന്നണിക്ക് നല്‍കിവരുന്ന പിന്തുണ തുടരുമെന്ന് പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്‍ അഡ്വ. മുട്ടം നാസറാണ് അറിയിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തിലാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് പിന്തുണ തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ മഹാവിപത്തായ വര്‍ഗീയ ഫാസിസത്തിനെതിരെയും സാമ്രാജ്യത്വത്തിനെതിരെയും ശക്തമായ നിലപാട് എക്കാലവും സ്വീകരിച്ചുവരുന്ന ഇടതുമുന്നണിക്കൊപ്പമാണ് ആശയപരമായി കൂടുതല്‍ ചേര്‍ന്നുനില്‍ക്കാന്‍ പിഡിപിക്ക് കഴിയുന്നത്. കേരളത്തില്‍ വര്‍ഗ്ഗീയ ഫാസിസം പിന്തള്ളപ്പെടുന്നതിന് ഈ രാഷ്ട്രീയ നിലപാടുകള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ടാകും.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ഇടത് മുന്നണിയോടൊപ്പം പിഡിപി ഫലപ്രദമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. നിലമ്പൂര്‍ മണ്ഡലത്തില്‍ ജനാധിപത്യത്തിന്റെ ഭാഗമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി കാര്യമായ പ്രവര്‍ത്തനവുമായി പിഡിപി മുന്നോട്ടുപോകും.

വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ ജനാധിപത്യ കേരളത്തിന് അപമാനമാണ്. പിണറായി സര്‍ക്കാര്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലമായി സംസ്ഥാനത്തെ വികസനത്തിന് കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്, സാമൂഹ്യ നീതി ഉറപ്പാക്കി, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. നിലപാടുകളില്‍ ശക്തമായി ഉറച്ചുനില്‍ക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായ സാഹചര്യമാണ് നിലമ്പൂര്‍ നിലനില്‍ക്കുന്നതെന്നും അഡ്വ. മുട്ടം നാസര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here