നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജിൻ്റെ നാമനിര്‍ദേശ പത്രിക സമർപ്പണം മാറ്റി. തിങ്കളാഴ്ച്ചയാണ് നാമനിര്‍ദേശ പത്രിക സമർപ്പിക്കുക. ഇന്ന് ഉച്ചയോടെ പത്രിക സമര്‍പ്പിക്കാനായിരുന്നു തീരുമാനം. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
നിലമ്പൂർ മണ്ഡലത്തിലെത്തിയ എൽ ഡി എഫ് സ്ഥാനാർത്ഥി എം സ്വരാജിന് മണ്ഡലത്തിൽ വൻ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. സ്ഥാനാർത്ഥിയായി സി പി ഐ എം തെരഞ്ഞെടുത്തതിന് ശേഷം ആദ്യമായി ജന്മനാട്ടിലെത്തിയതായിരുന്നു അദ്ദേഹം. നിലമ്പൂർ റോഡ് റെയിൽവേ സ്റ്റേഷനിൽ ആദ്ദേഹത്തെ സ്വീകരിക്കാൻ നൂറുകണക്കിന് പേരാണ് എത്തിയത്.
നിലമ്പൂരിന്റെ ചരിത്രം സമര പോരാട്ടങ്ങളുടെതാണ്. ബ്രിട്ടനെ കിടിലം കൊള്ളിച്ച പോരാട്ടത്തിന്റെ ഓർമ ഈ മണ്ണിലുണ്ട്. ഒരുപാട് പ്രത്യേകതകൾ ഉള്ള നാടാണ് നിലമ്പൂർ. മത നിരപേക്ഷതയുടെ നിലപാട് സ്വീകരിച്ച നാടാണ് നിലമ്പൂർ. ജനങ്ങൾ കൂടെയുണ്ട് എന്നാണ് പ്രതീക്ഷ. അവരുടെ പിന്തുണ ഹൃദയപൂർവ്വം സ്വീകരിക്കുന്നുവെന്നും എം സ്വരാജ് പറഞ്ഞു.
അതേസമയം യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിലമ്പൂര്‍ താലൂക്ക് ഓഫീസിലായിരുന്നു പത്രികാ സമര്‍പ്പണം. കെ.പി.സി.സി.വര്‍ക്കിങ് പ്രസിഡന്റ് എ.പി.അനില്‍കുമാര്‍, മുസ്ലിം ലീഗ് രാജ്യസഭാ എംപി അബ്ദുള്‍ വഹാബ് തുടങ്ങിയ നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു.