
സിപിഎം സ്വതന്ത്ര എംഎൽഎ പിവി അൻവർ രാജിവെച്ച നിലമ്പൂർ നിയോജക മണ്ഡലത്തിൽ ജൂൺ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണൽ ജൂൺ 23ന് നടക്കും. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെയുണ്ടാകും. പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി ജൂൺ 2 ആണ്. 3ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി ജൂൺ 5 ആണ്.
സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും ഇടഞ്ഞാണ് പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചത്. എൽഡിഎഫിലുണ്ടായിരുന്ന വേളയിൽ യുഡിഎഫിനെതിരെ വലിയ വിമർശനങ്ങളുയർത്തിയ, രാഹുൽ ഗാന്ധിയ്ക്കെതിരെ അപകീർത്തി പരാമർശങ്ങൾ നടത്തിയ അൻവറിനെ സഹകരിപ്പിക്കണോ എന്നതിൽ കോൺഗ്രസിൽ രണ്ടഭിപ്രായമുയർന്നിരുന്നു. അൻവർ രാജിവെച്ച് മാസങ്ങൾക്ക് ശേഷമാണ് അൻവറിനെ സഹകരിക്കാൻ യുഡിഎഫ് തീരുമാനിച്ചത്. തൃണമൂൽ കോൺഗ്രസിൽ ചേർന്ന അൻവർ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പും പിന്നാലെ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പും കണക്കിലെടുത്താണ് അന്‍വറിനെ യുഡിഎഫുമായി സഹകരിപ്പിക്കണമെന്ന കാര്യത്തില്‍ ഘടകക്ഷികള്‍ ഒന്നിച്ചത്. നിലമ്പൂരിൽ അൻവറിന് വോട്ടർമാർക്കിടയിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ.
താൻ സിപിഎമ്മിനെതിരെയല്ലെന്നും ‘പിണറായിസ’ത്തിന് എതിരെയാണെന്നും ആവർത്തിക്കുന്ന അൻവർ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ വിമർശനങ്ങൾ ഒരു വിഭാഗം സിപിഎം പാർട്ടി പ്രവർത്തകരെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.