തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലനില്‍പ്പിന്‍റെ പോരാട്ടമാണ്.
നിലമ്പൂരിൽ യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ യു ഡി എഫില്‍ അതിശക്തനാകും. എന്നാല്‍ സതീശൻ്റെ തന്ത്രങ്ങളും കണക്കൂകൂട്ടലും പിഴച്ചാല്‍ അദ്ദേഹത്തിൻെറ നില പരുങ്ങലിലാകും.
ഉപതെരഞ്ഞെടുപ്പില്‍ ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പി.വി.അൻവറിൻെറ പിന്തുണ നഷ്ടപ്പെടുത്തിയത് സതീശൻെറ കർശന നിലപാടാണെന്ന് വിശ്വസിക്കുന്നവർ യു.ഡി.എഫിലും കോണ്‍ഗ്രസിലുമുണ്ട്. അൻവറിനെ ഒപ്പം നിർത്തിയാല്‍ ഉണ്ടാകാവുന്ന ഗുണഫലങ്ങളെക്കാൾ അൻവർ ഒറ്റക്ക് മത്സരിക്കാനുളള സാധ്യതകൂടി മുന്നില്‍ കണ്ടായിരുന്നു പ്രതിപക്ഷനേതാവ് തന്ത്രങ്ങള്‍ മെനഞ്ഞത്. പ്രതികൂല സാഹചര്യങ്ങളില്‍പോലും സംയമനം കൈവിടാതെ, ആത്മവിശ്വാസത്തോടെ മുന്നണിയെ മുന്നില്‍ നിന്ന് നയിക്കുന്ന സതീശൻെറ നേതൃപാടവത്തിൽ വിശ്വസമർപ്പിച്ചിരിക്കുകയാണ് ഇപ്പോൾ യു ഡി എഫ്. അതുകൊണ്ടാണ് അൻവർ സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനം വന്നപ്പോള്‍ യു.ഡി.എഫും കോണ്‍ഗ്രസും ഞെട്ടാതിരുന്നത്.
വി ഡി സതീശൻ നയിച്ച ഉപതിരഞ്ഞെടുപ്പുകളില്‍ ചേലക്കര ഒഴികെ എല്ലായിടത്തും വിജയിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
നിലമ്പൂർ മണ്ഡലം മറ്റ് ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളെപ്പോലെയല്ല . ഇരു മുന്നണികള്‍ക്കും ഒരുപോലെ സ്വാധീനമുളള മണ്ഡലത്തില്‍ മാറ്റുരയ്ക്കപ്പെടുന്നത് ഇതാദ്യമാണ്.പി വി അൻവർ സ്ഥാനാർത്ഥി ആയിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ഈ വോട്ടുകള്‍ എതിർപക്ഷത്തേക്ക് പോകാനുളള സാധ്യതകളുമുണ്ടായിരുന്നു. എന്നാല്‍ ഇരുമുന്നണികളെയും ഒരുപോലെ എതിർത്ത് അൻവർ സ്ഥാനാർത്ഥിയായി മാറിയതോടെ ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണുമെന്നതാണ് സതീശൻെറ കണക്കുകൂട്ടൽ
ക്രൈസ്തവ വിഭാഗത്തില്‍ നിന്നുളള സണ്ണിജോസഫിനെ കെ.പി.സി.സി അധ്യക്ഷനാക്കിയതിന് പിന്നാലെ ഡി സി സി പ്രസിഡൻ്റ് ജോയിയെ സ്ഥാനാർത്ഥി ആക്കിയാല്‍ മണ്ഡലത്തിലെ പ്രബല വിഭാഗമായ മുസ്ലിം സമുദായത്തന്
ഉണ്ടായേക്കാവുന്ന നീരസം വി ഡി
സതീശൻ മുന്നിൽ കണ്ടിരുന്നു. അതുകൊണ്ടാണ് സതീശൻ പി വി അൻവറിന്റെ എതിർപ്പ് വകവയ്ക്കാതെ
ആര്യാടന്‍ ഷൗക്കത്തിനായി നിലകൊണ്ടത്.