News

പുതിയ ആദായ നികുതി നിയമം 2026 ഏപ്രില്‍ മുതല്‍; സ്ലാബുകളില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

ദില്ലി: മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാമത് ബജറ്റ് അവതരണം പുരോഗമിക്കുന്നതിനിടെ പുതിയ ആദായ നികുതി നിയമം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. 2026 ഏപ്രില്‍ മുതല്‍ പുതിയ നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വരുമെന്ന് ധനമന്ത്രി അറിയിച്ചു. നികുതി നിയമങ്ങള്‍ ലഘൂകരിക്കുകയും ഫയലിങ് നടപടികള്‍ എളുപ്പമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം നടപ്പാക്കുന്നത്. അതേസമയം, ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ലെന്നും ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

പുതിയ നിയമത്തിലൂടെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ കൂടുതല്‍ ആയാസരഹിതമാകും. വരുമാന വിവരങ്ങളില്‍ തെറ്റായ വിവരങ്ങള്‍ ഉദ്ദേശപൂര്‍വ്വം നല്‍കിയാല്‍ കര്‍ശന ശിക്ഷകള്‍ നേരിടേണ്ടിവരുമെന്നും ധനമന്ത്രി പറഞ്ഞു. വിദേശ സ്വത്തുക്കള്‍ വെളിപ്പെടുത്തുന്നതിനായി ആറുമാസത്തെ സമയപരിധി അനുവദിച്ചിട്ടുണ്ട്. ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് പിഴ മാത്രമായിരിക്കും ശിക്ഷ.

ജൂലൈ 31 വരെ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാം. പരിശോധനയ്ക്കുശേഷവും റിട്ടേണ്‍ വിവരങ്ങള്‍ പുതുക്കാന്‍ അവസരം നല്‍കുമെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു. വാഹനാപകട നഷ്ടപരിഹാര തുകയ്ക്ക് ഇനി മുതല്‍ ആദായ നികുതി ബാധകമല്ല. കൂടാതെ, വാഹനാപകട ഇന്‍ഷുറന്‍സ് തുകയും ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ധനകമ്മി ജിഡിപിയുടെ 4.5 ശതമാനമായി കുറയ്ക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. വിദേശ ഇന്ത്യക്കാരുടെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിനുള്ള നികുതി കുറയ്ക്കാനും ബജറ്റില്‍ തീരുമാനമുണ്ട്. വിദേശയാത്രയ്ക്കുള്ള ടിസിഎസ് 5 ശതമാനത്തില്‍ നിന്ന് 2 ശതമാനമാക്കി കുറച്ചു. മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള ടിസിഎസും 5 ശതമാനത്തില്‍ നിന്ന് 2 ശതമാനമാക്കി കുറച്ചതായി ബജറ്റില്‍ പ്രഖ്യാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button