News

വെളളാപ്പള്ളിയുടെ പത്മഭൂഷണില്‍ സംശയം ഉന്നയിച്ച് എൻഎസ്എസ്

കോട്ടയം: എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയ അടിയൊഴുക്കുണ്ടെന്ന് തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് പിന്മാറാന്‍ തീരുമാനിച്ചതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഐക്യ ചര്‍ച്ചയ്ക്കായി വെള്ളാപ്പള്ളി വിടുന്നത് ബിജെപി മുന്നണി നേതാവിനെയാണ്. അതിനിടെയാണ് കേന്ദ്രത്തിന്റെ പത്മഭൂഷണ്‍ ബഹുമതി അദ്ദേഹത്തിന് ലഭിക്കുന്നത്. അത്ര ശുദ്ധമല്ല ഇടപെടല്‍ എന്നു തോന്നിയെന്ന് സുകുമാരന്‍ നായര്‍ മാതൃഭൂമി ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്‍എസ്എസുമായിട്ടുള്ള ഐക്യത്തെപ്പറ്റി സംസാരിക്കാന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ മകനെ വിടുമെന്നാണ് പറഞ്ഞത്. അദ്ദേഹം എന്‍ഡിഎ മുന്നണിയുടെ കേരളത്തിലെ ചുമതലക്കാരനാണ്. എന്‍എസ്എസിന് രാഷ്ട്രീയമില്ലാത്തതിനാല്‍ രാഷ്ട്രീയ ചുമതല വഹിക്കുന്ന ആളിനെയല്ലല്ലോ ചർച്ചയ്ക്ക് വിടേണ്ടത്. അപ്പോള്‍ അതില്‍ അടിയൊഴുക്കുണ്ടെന്ന് തോന്നിയെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ഐക്യം എന്ന ആശയം മുന്നോട്ടുവെച്ചത് എസ്എന്‍ഡിപിയാണ്. രണ്ട് പ്രബല ഹിന്ദു സമുദായങ്ങള്‍ യോജിക്കുക എന്ന നിലയിലാണ് അതിനെ സ്വാഗതം ചെയ്തത്. ചര്‍ച്ചയ്ക്ക് ജനറല്‍ സെക്രട്ടറി തന്നെ വരണോയെന്ന് തീരുമാനിക്കേണ്ടത് അവരാണ്. എന്നാല്‍ എന്‍ഡിഎ പ്രമുഖനെ തന്നെ ചര്‍ച്ചയ്ക്ക് നിയോഗിച്ചത് തരികിടയായി തോന്നി. പിന്നീട് വിശകലനം ചെയ്തപ്പോഴാണ് ബിജെപിയുമായി ചേര്‍ന്നു നടത്തിയ നീക്കമായി സംശയം തോന്നിയത്.

അതോടെ തീരുമാനം മാറ്റിയെന്ന് സുകുമാരന്‍ നായര്‍ പറയുന്നു. എന്‍എസ്എസിന് സമദൂരമാണ്. അതു തെറ്റിച്ച് ഒരു പോക്കുമില്ല. താന്‍ തന്നെയാണ് ഈ തീരുമാനം ഡയറക്ടര്‍ ബോര്‍ഡില്‍ അറിയിച്ചത്. അതേസമയം വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കിയതില്‍ ആക്ഷേപമില്ല. അതു തെറ്റായിപ്പോയി എന്നും പറയുന്നില്ല. ഐക്യത്തില്‍ ഇനി പുനര്‍വിചിന്തനം ഇല്ല. എല്ലാ സമുദായങ്ങളുമായും സൗഹാര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കുമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button