നിലമ്പൂരിൽ എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്. എൻഡിഎ യോഗം തിരുവനന്തപുരത്ത് ഇന്ന് നടക്കും. അതിനു ശേഷം ഉച്ചക്ക് 3 മണിക്ക് തിരുവനന്തരത്ത് വച്ച് തന്നെയാണ് പ്രഖ്യാപനം നടത്തുക. രാജീവ് ചന്ദ്രശേഖർ , തുഷാർ വെള്ളാപള്ളി എന്നിവർ ചേർന്നാണ് പ്രഖ്യാപനം നടത്തുക.
ഇന്നലെ BJP സംസ്ഥാന നേതാക്കൾ നിലമ്പൂരിൽ എത്തി BDJS നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ബിഡിജെഎസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഗീരീഷ് മേക്കാടിാണ് സാധ്യത. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൻ ഡി എ മത്സരിക്കേണ്ടതില്ലെന്ന ബി ജെ പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ നിലപാടിൽ നേതാക്കൾക്കിടയിൽ ഭിന്നത രൂപപ്പെട്ടിരുന്നു.
അസംബ്ലി ഇലക്ഷന് ഏഴുമാസം മാത്രം ബാക്കിനിൽക്കെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അനാവശ്യമാണെന്നും, സ്ഥാനാർത്ഥിയെ നിർത്തേണ്ടതില്ലെന്നുമായിരുന്നു സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ കോർ കമ്മിറ്റിയിൽ വ്യക്തമാക്കിയത്. ന്യൂനപക്ഷത്തിന് സ്വാധീനമുള്ള നിലമ്പൂർ പോലുള്ള മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥിയെ നിർത്തുന്നതിന് രാഷ്ട്രീയമായി യാതൊരു പ്രസക്തിയുമില്ലെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. മാത്രമല്ല സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ചിലവഴിക്കുന്ന പണം നഷ്ടമാണെന്നാണ് സംസ്ഥാന അധ്യക്ഷന്റെ നിലപാട്.
സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കാതിരിക്കുന്നത് പാർട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമെന്നാണ് ഭൂരിഭാഗം നേതാക്കളും അഭിപ്രായപ്പെടുന്നത്.
ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് മണ്ഡലത്തിലെത്തും. രാവിലെ പത്തരയോടെ നിലമ്പൂർ റെയിൽവേ സ്റ്റേഷനിലെത്തും. അവിടെ വൻ സ്വീകരണമാണ് പാർട്ടി പ്രവർത്തകർ ഒരുക്കുന്നത്. ഉച്ചയ്ക്ക് 2.30 ന് സ്വരാജിന്റെ റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്താണ്. അദ്ദേഹവും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഇന്നു രാവിലെ 11 മണിക്ക് നിലമ്പൂർ താലൂക്ക് ഓഫീസിലെത്തിയാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത്.