
മുറിയിൽ കണ്ടത് കുഴഞ്ഞു വീണു കിടക്കുന്ന നവാസിനെയാണെന്ന് ഹോട്ടൽ ജീവനക്കാരൻ. ഷൂട്ടിംഗ് കഴിഞ്ഞ് 6.30ഓടെയാണ് നവാസ് ഹോട്ടലിൽ എത്തിയത്. എട്ടുമണിക്ക് ചെക്ക് ഔട്ട് ചെയ്യുമെന്ന് ഹോട്ടലിൽ അറിയിച്ചെങ്കിലും വൈകിയതിനെ തുടർന്ന് നോക്കിയപ്പോഴാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എത്തിയതായിരുന്നു നവാസ്. ചോറ്റാനിക്കരയിലെ വൃന്ദാവൻ ഹോട്ടലിലായിരുന്നു നവാസ് താമസിച്ചിരുന്നത്.
ജൂലായ് 25 മുതൽ നവാസ് ഇവിടെ താമസിച്ചു വരികയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് പൂർത്തിയായിരുന്നു. സിനിമയുടെ അണിയറപ്രവർത്തകർ ഇന്ന് ഒഴിയുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഏറെ നേരം കഴിഞ്ഞിട്ടും നവാസിന്റെ മുറിയുടെ താക്കോൽ കിട്ടാതെ വന്നതോടെയാണ് ഹോട്ടൽ ജീവനക്കാരൻ റൂമിലെത്തി നോക്കിയത്. 9 മണിയോടെയാണ് മരണ വിവരം അറിഞ്ഞത്. ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നാളെ നടക്കും. മിമിക്രിയിലൂടെ കലാരംഗത്തെത്തി കലാഭവനിൽ ചേർന്നതോടെയാണ് നവാസ് പ്രശസ്തിയിലേക്കെത്തിയത്. കലാഭവനിൽ നിന്ന് വെള്ളിത്തിരയിലേക്കും നവാസ് എത്തി. കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെ ശ്രദ്ധേയനായ നവാസ് 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.