Kerala

ദേശീയപാത തകര്‍ന്നത് ഇന്ന് ഹൈക്കോടതിയില്‍; എന്‍എച്ച്എഐ റിപ്പോര്‍ട്ട് നല്‍കും

കൊച്ചി: സംസ്ഥാനത്ത് പലയിടങ്ങളിലും ദേശീയപാത തകര്‍ന്നത് ഹൈക്കോടതി ഇന്നു പരിഗണിക്കും. റോഡുകള്‍ തകര്‍ന്നതില്‍ ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഇന്നു റിപ്പോര്‍ട്ട് നല്‍കും. പരിഹാര മാര്‍ഗങ്ങളും ഇതുവരെ സ്വീകരിച്ച നടപടികളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയും വെള്ളക്കെട്ടും സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് ദേശീയപാത തകര്‍ന്നതില്‍ ഹൈക്കോടതി എന്‍എച്ച്എഐയോട് റിപ്പോര്‍ട്ട് തേടിയത്. ഉച്ചയ്ക്ക് മൂന്നു മണിക്കാണ് കേസ് ഹൈക്കോടതി പരിഗണിക്കുക. മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ കരാറുകാരായ കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷനെ കേന്ദ്രസര്‍ക്കാര്‍ ഡീബാര്‍ ചെയ്തിട്ടുണ്ട്.

ദേശീയപാത നിര്‍മാണത്തിന്റെ കണ്‍സള്‍ട്ടിങ് കമ്പനിയായ ഹൈവേ എഞ്ചിനീയറിങ് കമ്പനിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ദേശീയപാത തകര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. ഐഐടി പ്രൊഫസര്‍ കെ ആര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. മെയ് 19 നാണ് കൂരിയാട് ദേശീയപാത 66 ഇടിഞ്ഞു താണത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button