രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിച്ചു. 24 മണിക്കൂറിനിടെ 2710 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. കേരളത്തിൽ മാത്രം 1147 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നും റിപ്പോർട്ട് പറയുന്നു.
സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, കേന്ദ്രം സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾക്കുള്ള നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും കേന്ദ്രം നൽകി വരികയാണ്. പരിശോധന, ചികിത്സ, ഐസൊലേഷൻ സൗകര്യങ്ങൾ, ഓക്‌സിജൻ, വെന്റിലേറ്റർ കിടക്കകൾ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.
കൊവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഉടൻ പരിശോധനയ്ക്ക് വിധേയരാകണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
ദുരിതാശ്വാസ ക്യാമ്പുകളിൽ പകർച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മഴക്കാലമായതിനാൽ ഡെങ്കിപ്പനി, എലിപ്പനി മഞ്ഞപ്പിത്തം വയറിളക്കരോഗങ്ങൾ തുടങ്ങിയവ പകരാതിരിക്കാൻ മുൻകരുതലുകളെടുക്കണമെന്നും അറിയിച്ചു.