നടി രോഹിണി അധ്യക്ഷ; ലൈംഗിക അതിക്രമങ്ങളിൽ പരാതി നൽകാൻ സമിതിയെ നിയോഗിച്ച് നടികർ സംഘം

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ തമിഴ് സിനിമയിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് തടയിടാൻ നടികർ സംഘം. സിനിമാ മേഖലയിലെ അതിക്രമത്തെക്കുറിച്ച് പരാതി നൽകാൻ താരസംഘടനയായ നടികർ സംഘം കമ്മിറ്റിയെ നിയോഗിച്ചു. തെന്നിന്ത്യൻ നടി രോഹിണിയെ കമ്മിറ്റിയുടെ അധ്യക്ഷയായി നിയോഗിച്ചു. 2019 മുതൽ താരസംഘടനായായ നടികർസംഘത്തിൽ ആഭ്യന്തര സമിതി പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രവർത്തനം സജീവമായിരുന്നില്ല. തുടർന്നാണ് കഴിഞ്ഞ ആഴ്ച ചേർന്ന യോഗത്തിൽ പ്രവർത്തനം കാര്യക്ഷമമാക്കാൻ തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിച്ചത്.
പരാതിയുമായി സ്ത്രീകൾ മുന്നോട്ട് വരണമെന്ന് രോഹിണി അഭ്യര്‍ഥിച്ചു. ലൈംഗികാതിക്രമം സംബന്ധിച്ച പരാതിയില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരെ സിനിമയില്‍ നിന്ന് വിലക്കാനാണ് നടികർ സംഘത്തിന്റെ തീരുമാനം. കുറ്റം തെളിഞ്ഞാൽ അഞ്ച് വര്‍ഷത്തേക്ക് വിലക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് ശുപാര്‍ശ ചെയ്യാനാണ് നടികര്‍ സംഘം പ്രസിഡന്റ് നാസറിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച ചെന്നൈയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. ഫോണിലൂടെയും ഇ-മെയിലിലൂടെയും പരാതി നല്‍കാം. പരാതി നല്‍കിയവര്‍ ഈ വിഷയം മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കരുതെന്നും വ്യക്തമാക്കി.