മുതലപ്പൊഴിയിൽ മണൽനീക്കം നാളെ പുനരാരംഭിക്കും. സമരസമിതിയും തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും കലക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ചന്ദ്രഗിരി ഡ്രഡ്ജറിനൊപ്പം ചേറ്റുവയിൽ നിന്നെത്തിച്ച ഡ്രഡ്ജറും വരും ദിവസങ്ങളിൽ മണൽ നീക്കാൻ ഉപയോഗിക്കും.
ചന്ദ്രഗിരി ഡ്രഡ്ജർ തകരാറിലായി മണൽ നീക്കം നിലച്ചതോടെയാണ് സമര സമിതി പ്രതിഷേധത്തിലേക്ക് എത്തിയത്. കഴിഞ്ഞദിവസം സമരസമിതി നടത്തിയ റോഡ് ഉപരോധം സംഘർഷത്തിലേക്ക് കടക്കുകയും, ഹാർബർ ഉദ്യോഗസ്ഥരെ തടഞ്ഞു വെയ്ക്കുകയും ചെയ്തു. പൊലീസിന്റെ സാന്നിധ്യത്തിൽ ഇന്നലെ നടത്തിയ ചർച്ചയിൽ ഇന്ന് ഡ്രഡ്ജിങ് തുടങ്ങുമെന്ന് അറിയിച്ചെങ്കിലും അതുണ്ടായില്ല. സമാധാന അന്തരീക്ഷം ഉണ്ടായാൽ മാത്രമേ ഡ്രഡ്ജിങ് പുനരാരംഭിക്കൂ എന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്.
പിന്നാലെയാണ് ഇന്ന് കളക്ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയത്. പ്രശ്നങ്ങൾ പറഞ്ഞവസാനിപ്പിച്ചതോടെ ഡ്രഡ്ജിങ് നാളെ പുനരാരംഭിക്കും. മണൽ നീക്കം വേഗത്തിലാക്കാൻ ചന്ദ്രഗിരിക്ക് ഒപ്പം ചേറ്റുവായിൽ നിന്നെത്തിച്ച ഡ്രഡ്ജറും ഉപയോഗിക്കും. കരാർ പുതുക്കിയ ശേഷമാകും ഇത്. അതേസമയം കഴിഞ്ഞ ദിവസമുണ്ടായ സംഘർഷം ദൗർഭാഗ്യകരമാണെന്ന് സമരസമിതി വിശദീകരിച്ചു. പുറത്തുനിന്ന് എത്തിയവരും പ്രശ്നം രൂക്ഷമാക്കിയെന്നാണ് വിശദീകരണം.