Loksabha Election 2024

മുസ്ലിംലീഗ് സ്ഥാനാർത്ഥികളായി: മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീർ, പൊന്നാനിയില്‍ അബ്ദുസമദ് സമദാനി

മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിംലീഗ്. ആകെ മുന്നിടത്താണ് ലീഗ് മത്സരിക്കുന്നത്. കേരളത്തില്‍ രണ്ട് മണ്ഡലങ്ങളിലും തമിഴ്നാട്ടില്‍ ഒരിടത്തുമാണ് ലീഗിന്റെ സ്ഥാനാർത്ഥികള്‍ മത്സരിക്കുന്നത്. മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറും, പൊന്നാനിയില്‍ ഡോ. എം.പി. അബ്ദുസമദ് സമദാനിയും മത്സരിക്കും. തമിഴ്നാട്ടിലെ രാമനാഥപുരത്ത് നവാസ് ഖനിയാണ് മത്സരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ മുസ്ലിംലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള് പ്രഖ്യാപിക്കുന്നു

മലപ്പുറത്തും പൊന്നാനിയിലും ഇരുവരും മണ്ഡലം വെച്ചുമാറുകയാണ് ഉണ്ടായത്. പൊന്നാനിയില്‍ ഹാട്രിക് വിജയം നേടിയ ശേഷം മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ കന്നിയങ്കം. നാല് തവണ നിയമസഭാ അംഗമായിരുന്നു. കെ. കരുണാകരന്‍, എ.കെ. ആന്റണി , ഉമ്മന്‍ചാണ്ടി മന്ത്രിസഭകളില്‍ അംഗമായിരുന്നു. മലപ്പുറം വാഴക്കാട് സ്വദേശിയായ ഇ.ടി.മുഹമ്മദ് ബഷീര്‍ 2009 മുതല്‍ ലോക്‌സഭയില്‍ പൊന്നാനിയെ പ്രതിനിധീകരിക്കുന്നുണ്ട്.

എഴുത്തുകാരനും വാഗ്മിയുമായ അബ്ദുസമദ് സമദാനി മലപ്പുറത്തെ സിറ്റിംഗ് എംപിയാണ്.
പതിനേഴാം ലോക്‌സഭാംഗമായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ചതിനേത്തുടര്‍ന്ന് 2021-ല്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് സമദാനി എംപിയായത്.

മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ സമദാനി പൊന്നാനിയില്‍ കന്നിയങ്കത്തിനാണിറങ്ങുന്നത്. 2011 മുതല്‍ 2016 വരെ നിയമസഭയിലും 1994 മുതല്‍ 2006 വരെ രാജ്യസഭയിലും അംഗമായിരുന്നു സമദാനി. തമിഴ്‌നാട്ടില്‍ മുസ്‌ലിം ലീഗിന്റെ ഏക ലോക്‌സഭാ അംഗമാണ്. രാമനാഥപുരത്തെ സിറ്റിങ് എംപി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button