മോദിക്ക് പേടി, ട്രംപിനെ ഭയക്കുന്നു; റഷ്യൻ എണ്ണ വിവാദം, രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് സമ്മതിച്ചെന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ മോദി ട്രംപിനെ അനുവദിക്കുന്ന സ്ഥിതിയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി
‘പ്രധാനമന്ത്രി മോദി ട്രംപിനെ ഭയക്കുന്നു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങില്ലെന്ന് പറയാൻ ട്രംപിനെ അനുവദിച്ചിരിക്കുന്നു. ഇന്ത്യ ട്രംപിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കേണ്ടതുണ്ട്. ഇന്ത്യൻ ധനകാര്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനം റദ്ദാക്കണം. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും ട്രംപിനെ അനുവദിക്കരുത്. അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന ഷാം എൽ-ഷെയ്ഖ് ഉച്ചകോടിയിൽ നിന്നും ഇന്ത്യ പിൻമാറണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ട്രംപിന്റെ അവകാശവാദങ്ങളെ തിരുത്താനോ ചോദ്യം ചെയ്യാനോ മോദി തയ്യാറാകുന്നില്ലെന്നും രാഹുൽ ആരോപിച്ചു.
റഷ്യൻ എണ്ണ വാങ്ങുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ പ്രധാനമന്ത്രി മോദി ട്രംപിനെ അനുവദിച്ചിരിക്കുന്നുവെന്നാണ് ട്രംപിന്റെ പ്രസ്താവനയിൽ നിന്നും വ്യക്തമാകുന്നതെന്നാണ് കോൺഗ്രസ് ആരോപണം. ട്രംപിന്റെ പ്രസ്താവന ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും, രാജ്യത്തിന്റെ വിദേശനയത്തെക്കുറിച്ച് ഒരു വിദേശ നേതാവ് പ്രസ്താവന നടത്തിയത് പ്രധാനമന്ത്രി അംഗീകരിച്ചിരിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. റഷ്യൻ എണ്ണ ഇടപാടുകളുടെ പേരിൽ യുഎസ് അധികൃതർ ഇന്ത്യക്ക് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതിനിടയിലാണ് ട്രംപിന്റെ അവകാശവാദമെന്നതും ശ്രദ്ധേയമാണ്.
എന്നിരുന്നാലും, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾക്കും കമ്പോള സാഹചര്യങ്ങൾക്കും അനുസരിച്ചാണ് നടക്കുന്നതെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ കമ്പനികൾക്ക് റഷ്യൻ എണ്ണ വാങ്ങുന്നതിൽ യാതൊരു നിർദ്ദേശങ്ങളും നൽകിയിട്ടില്ലെന്നും, ഇറക്കുമതി സംബന്ധിച്ച തീരുമാനങ്ങൾ വാണിജ്യപരമാണെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.



