മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തിന് ഒൻപതാണ്ട്, സിബിഐ കേസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി വീണ്ടും കുടുംബം

കൊച്ചി: മിഷേൽ ഷാജി എന്ന യുവതിയുടെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിട്ട് ഒമ്പത് വര്‍ഷം. മിഷേലിന്റെ മരണം കൊലപാതകമാണെന്നും സിബിഐ അന്വേഷണം നടത്തി കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മിഷേലിന്റെ കുടുംബവും ഓർത്തഡോക്സ് സഭാ യുവജന സംഘടനയും കഴിഞ്ഞ ഒമ്പത് വർഷമായി സഹന സമരത്തിലാണ്. മിഷേലിന്റെ മാതാപിതാക്കളും ബന്ധുക്കളും ഈ മരണം ആത്മഹത്യയാണെന്ന് വിശ്വസിക്കുന്നില്ല. കേസന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും അന്തിമ റിപ്പോർട്ട് ഇനിയും കോടതിയിൽ സമർപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മിഷേലിന്റെ കുടുംബവും ബന്ധുക്കളും സിബിഐ കേസ് ഏറ്റെടുക്കണമെന്ന ആവശ്യം വീണ്ടും ഉയർത്തുന്നത്.
2017 മാർച്ച് അഞ്ചിനാണ് മിഷേലിനെ കലൂരിൽ നിന്ന് കാണാതായത്. പിറ്റേന്ന് വൈകീട്ട് കൊച്ചി കായലിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ആദ്യം കേസന്വേഷണം നടത്തിയ ലോക്കൽ പൊലീസ് മിഷേലിന്റെ മരണം ആത്മഹത്യയാണെന്നാണ് കണ്ടെത്തിയത്. കൊച്ചിയിൽ സി.എ വിദ്യാർത്ഥിയായിരുന്നു മിഷേൽ. മിഷേലിന്റെ മൃതദേഹം സംസ്കരിച്ച ഇടവക പള്ളിയായ മുളക്കുളം കർമേൽക്കുന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഞായറാഴ്ച രാവിലെ 9.30ന് മിഷേൽ അനുസ്മരണവും പ്രതിഷേധയോഗവും നടക്കും.



