
കൊലപ്പെടുത്തുമോയെന്ന ഭയത്താൽ ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. ഉത്തർ പ്രദേശിലെ ഖൊരക്പൂരിൽ മാർച്ച് 25നാണ് ബബ്ലു എന്ന യുവാവ് ഭാര്യ രാധികയെ അവരുടെ കാമുകനെന്ന് ആരോപിക്കപ്പെട്ട യുവാവിന് വിവാഹം ചെയ്ത് നൽകിയത്. രാധികയിൽ തനിക്കുള്ള മക്കളെ ഇനിയുള്ള കാലം തനിയെ നോക്കുമെന്ന് വിശദമാക്കിയ ശേഷം ജീവനിൽ കൊതിയുള്ളതിനാലാണ് ഭാര്യയുടെ വിവാഹം കാമുകന് ചെയ്ത് നൽകുന്നതെന്നായിരുന്നു ഇയാൾ പ്രതികരിച്ചത്. എന്നാൽ ഈ വിവാഹം കഴിഞ്ഞ് ദിവസങ്ങൾ കഴിയും മുൻപ് ഭാര്യയെ തിരികെ കൂട്ടിക്കൊണ്ട് വന്നിരിക്കുകയാണ് ഇയാൾ.
സന്ത് കബീർ നഗറിലെ കട്ടർ ജോട്ട് ഗ്രാമത്തിൽ നിന്നുള്ള ബബ്ലു 2017 ലാണ് രാധികയെ വിവാഹം കഴിച്ചത്. ബന്ധത്തിൽ ഇവർക്ക് രണ്ട് കുട്ടികളുണ്ട്. മറ്റൊരു സംസ്ഥാനത്ത് കൂലിപ്പണിക്കാരനായി ജോലി ചെയ്യുന്ന ബബ്ലു, തന്റെ ഗ്രാമത്തിൽ നിന്നുള്ള വികാസുമായി ഒന്നര വർഷത്തോളമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇവരുടെ വിവാഹം ഹിന്ദു വിവാഹരീതിയിൽ നടത്തി നൽകിയത്. ഗ്രാമത്തിലെയും കുടുംബത്തിലെയും മുതിർന്നവരെ അറിയിച്ച ശേഷം എല്ലാവരേയും സാക്ഷിയാക്കിയായിരുന്നു ഈ വിവാഹം. മീററ്റിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും ഉറ്റസുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിവാഹം വലിയ വാർത്താ പ്രാധാന്യവും നേടിയിരുന്നു.


