ചരിത്രത്തിലാദ്യമായി മലയാളി വേരുകളുള്ള ഒരു ബഹിരാകാശ സഞ്ചാരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നു. അമേരിക്കൻ വ്യോമസേനാ അംഗവും സ്പേസ് എക്സ് കമ്പനിയുടെ ഡയറക്ടറുമായ ഡോക്ടർ അനിൽ മേനോനാണ് അടുത്ത വർഷം ബഹിരാകാശ നിലയത്തിലെത്തുക. എട്ട് മാസം നിലയത്തിൽ ചിലവഴിക്കും. 2021ലാണ് അനിൽ മേനോൻ നാസയുടെ ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുക്കപ്പെട്ടത്. ബഹിരാകാശ യാത്രികരായ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരോടൊപ്പം റഷ്യയുടെ റോസ്‌കോസ്‌മോസ് സോയൂസ് എംഎസ്-29 ബഹിരാകാശ പേടകത്തിലായിരിക്കും അനിൽ മേനോന്റെ യാത്രയെന്ന് നാസ അറിയിച്ചു. കസാക്കിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്നായിരിക്കും വിക്ഷേപണം.
അനിലിന്റെ അച്ഛൻ മാധവ് മേനോൻ മലയാളിയും അമ്മ യുക്രയ്ൻ സ്വദേശിയുമാണ്. അനിൽ കുറെ കാലം അമേരിക്കൻ വ്യോമസേനയിൽ ജോലി ചെയ്തു. പിന്നീട് സ്‌പേസ് എക്സിൽ ഫ്‌ളൈറ്റ് സർജൻ ആയി. ഭാര്യ അന്ന മേനോൻ സ്‌പേസ് എക്സിൽ ലീഡ് സ്പെയ്സ് ഓപ്പറേഷൻസ് എൻജിനീയറും ബഹിരാകാശ സഞ്ചാരിയുമാണ്. ഭാര്യ അന്ന മേനോൻ കഴിഞ്ഞ വർഷം ഒരു സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യത്തിൽ പങ്കെടുത്തിരുന്നു. അനിൽ മേനോനും സ്‌പേസ് എക്‌സിൽ ജോലി ചെയ്തിട്ടുണ്ട്. 2024-ൽ മേനോൻ 23-ാമത് ബഹിരാകാശയാത്രിക ക്ലാസിൽ നിന്ന് ബിരുദം നേടി. പരിശീലനം പൂർത്തിയാക്കിയ ശേഷം അദ്ദേഹം തന്റെ ആദ്യത്തെ ബഹിരാകാശ നിലയ ദൗത്യത്തിനായി തയ്യാറെടുക്കാൻ തുടങ്ങി.