
ഷാര്‍ജയില്‍ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയില്‍ അതുല്യഭവനില്‍ അതുല്യ സതീഷിനെയാണ് ഷാര്‍ജ റോളയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ദുബായിലെ കെട്ടിടനിര്‍മാണ കമ്പനിയില്‍ എന്‍ജിനീയറായ ഭര്‍ത്താവ് സതീഷും അതുല്യയുമായി രാത്രി വഴക്കുണ്ടായതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് സതീഷ് കൂട്ടുകാരോടൊപ്പം അജ്മാനില്‍ പോയി പുലര്‍ച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും അതുല്യയെ ദേഹോപദ്രവം ഏല്‍പിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ പൊലീസില്‍ മുന്‍പ് പരാതി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി യു എ ഇയിലുള്ള സതീഷ് ഒന്നര വര്‍ഷം മുന്‍പാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്. നേരത്തേ ദുബായിലായിരുന്നു താമസം.
ദമ്പതികളുടെ മകള്‍ ആരാധിക (10) അതുല്യയുടെ മാതാപിതാക്കളായ രാജശേഖരന്‍ പിള്ളയ്ക്കും തുളസീഭായിക്കുമൊപ്പം നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്. ഏക സഹോദരി അഖില ഗോകുല്‍ ഷാര്‍ജയില്‍ ഇവരുടെ ഫ്ലാറ്റിന് സമീപം താമസിക്കുന്നുണ്ട്. ഭര്‍ത്താവിന്റെ പീഡനങ്ങളെക്കുറിച്ച് അതുല്യ അഖിലയോടു പറഞ്ഞിരുന്നെന്നാണ് വിവരം. ഷാര്‍ജ ഫൊറന്‍സിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും.