
ഇരട്ട നികുതിക്കും ടോൾ പിരിവിനുമെതിരെ ട്രാൻസ്പോർട്ട് യൂണിയനുകൾ ഇന്ന് പണിമുടക്കും. ഇതോടെ മഹാരാഷ്ട്രയിലെ ഗതാഗതം നിലയ്ക്കും. സംസ്ഥാന വ്യാപക പണിമുടക്കിൽ ബസുകൾ, ക്യാബുകൾ, ഓട്ടോകൾ, ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ പങ്കെടുക്കും. യൂണിയൻ പ്രതിനിധികൾ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ഇരട്ട നികുതിയും ടോൾ പിരിവും ഗതാഗത മേഖലയെ തളർത്തുന്നുവെന്നാണ് യൂണിയനുകളുടെ ആരോപണം. കേന്ദ്രവും സംസ്ഥാനവും ഇന്ധന നികുതി ഈടാക്കുമ്പോഴും ബിഒടി മോഡൽ റോഡുകളിൽ ടോൾ പിരിവ് തുടരുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. ചില റോഡുകൾ മോശം അവസ്ഥയിലാണെന്നും, അതിർത്തി ചെക്ക് പോസ്റ്റുകൾ പൂർണ്ണമായി അടച്ചുപൂട്ടിയിട്ടില്ലെന്നുമാണ് വിമർശനം. പൂനെ ട്രാഫിക് പൊലീസിന്റെ പബ്ലിക് ട്രാഫിക് പോർട്ടൽ ആപ്പിന്റെ ദുരുപയോഗം മൂലം ശരിയായ പരിശോധന കൂടാതെ പിഴ ചുമത്തുന്നതായും യൂണിയൻ നേതാക്കൾ ആരോപിക്കുന്നു.
ഇ-ചലാൻ സംവിധാനം പരിഷ്കരിക്കണമെന്നും, പിഴയും പെർമിറ്റും ഉൾപ്പെടെയുള്ള തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക ജുഡീഷ്യൽ സംവിധാനം രൂപീകരിക്കണമെന്നുമാണ് പ്രധാന ആവശ്യങ്ങളാണ്.Maharashtra Transporters Action Committee, Rickshaw Panchayat, Pimpri-Chinchwad Bus Association തുടങ്ങിയ സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. പണിമുടക്ക് ആസൂത്രണം ചെയ്തതുപോലെ നടന്നാൽ,മുംബൈ, പൂനെ ഉൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള ദൈനംദിന യാത്രയേയും ചരക്ക് ഗതാഗതത്തേയും ഗുരുതരമായി ബാധിക്കാനിടയുണ്ട്.



