
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പരസ്യപ്രചാരണത്തിന് ആവേശകരമായ സമാപനം. ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണമാണ്കലാശക്കൊട്ടോടെ വൈകിട്ട് ആറിന് സമാപിച്ചത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ മറ്റന്നാളാണ് വിധിയെഴുത്ത്. അവസാനഘട്ടത്തിൽ വോട്ടുറപ്പിക്കാനായി മുന്നണികള്‍ ഓട്ടപ്പാച്ചിലിലാണ്. കലാശക്കൊട്ട് ദിവസം റോഡ് ഷോകളും ബൈക്ക് റാലികളുമൊക്കെയായി മുന്നണികള്‍ നഗര-ഗ്രാമവീഥികളിൽ സജീവമായിരുന്നു. ഏഴു ജില്ലകളിലെയും കലാശക്കൊട്ടോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍. രാഷ്‌ട്രീയാവേശം അതിന്‍റെ കൊടുമുടിയിൽ എത്തിയ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ലാപ്പാണ് ഏഴു ജില്ലകളിലും ഇന്ന് നടന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യ പ്രചാരണമാണ് ഇന്ന് വൈകിട്ട് ആറിന് അവസാനിച്ചത്. നാളെ ഒരു ദിവസം ഈ ജില്ലകളിൽ നിശബ്ദ പ്രചാരണം നടക്കും. മറ്റന്നാളാണ് വിധിയെഴുത്ത്.
ഇടുക്കി കട്ടപ്പന വെട്ടിക്കുഴകവലയിൽ കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടായി. യു ഡി എഫ് റിബൽ സ്ഥാനാർത്ഥിയുടെ പ്രവർത്തകർക്ക് മർദനമേറ്റു. മർദിച്ചത് ഔദ്യോഗിക സ്ഥാനാർത്ഥിയുടെ പ്രവർത്തകരെന്നാണ് ആരോപണം. തിരുവനന്തപുരം പോത്തൻകോട് കലാശക്കൊട്ടിനിടയിൽ സിപിഎം- കോൺഗ്രസ് സംഘർഷമുണ്ടായി. പോത്തൻകോട് കലാശക്കൊട്ടിനിടയിൽ വാഹനത്തിന് മുകളിൽ നിന്നും കോൺഗ്രസ് പ്രവർത്തകൻ മറിഞ്ഞു വീണ് പരിക്കേറ്റു.തിരുവനന്തപുരം ജഗതിയിൽ ഇടത് സ്ഥാനാര്‍ഥി പൂജപ്പുര രാധാകൃഷ്ണന്‍റെ കലാശക്കൊട്ടിന് മന്ത്രി ഗണേഷ്കുമാര്‍ നേതൃത്വം നൽകി. നിരവധി ബൈക്ക് യാത്രികരുടെ അകമ്പടിയോടെയാണ് റോഡ് ഷോ നടന്നത്. കന്നിയങ്കത്തിൽ തന്നെ പൂജപ്പുര രാധാകൃഷ്ണന്‍ കടന്നുകയറുമെന്ന് ഗണേഷ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആലപ്പുഴയിൽ വാർഡ് തലത്തിൽ ആണ് കൊട്ടിക്കലാശം നടന്നത്.



