ഇസ്രയേല്‍ ആക്രമിച്ച ഇറാൻ്റെ ഔദ്യോഗിക മാധ്യമമായ ഐആര്‍ഐബി ചാനലിൻ്റെ ആസ്ഥാനത്തിന് മുന്നില്‍ നിന്നും തത്സമയം റിപ്പോര്‍ട്ട് ചെയ്ത് മാധ്യമ പ്രവര്‍ത്തകന്‍. മിസൈല്‍ ആക്രമണത്തില്‍ തീപിടിച്ച് പടരുന്ന ഓഫീസിന് മുന്നില്‍ നിന്നാണ് മാധ്യമ പ്രവര്‍ത്തകന്റെ റിപ്പോര്‍ട്ടിംഗ്. ആക്രമണത്തില്‍ തന്റെ എത്ര സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നതില്‍ വ്യക്തതയില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്.
തത്സമയ സംപ്രേഷണത്തിനിടെയാണ് സ്ഥാപനത്തിന് നേരെ ഇസ്രയേല്‍ മിസൈല്‍ വര്‍ഷിച്ചത്. ഔദ്യോഗിക വാര്‍ത്താ മാധ്യമം അപ്രത്യക്ഷമാകാന്‍ പോകുന്നുവെന്ന ഇസ്രയേല്‍ പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പിന് പിന്നാലെയാണിത്. തുടര്‍ന്ന് സംപ്രേഷണം നിര്‍ത്തിവെച്ചെങ്കിലും വൈകാതെ പുനഃസ്ഥാപിച്ചു. മറ്റൊരു സ്റ്റുഡിയിയോയില്‍ നിന്നാണ് സംപ്രേഷണം പുനഃരാരംഭിച്ചത്. യാതൊരു തടസ്സവും കൂടാതെ സംപ്രേഷണം തുടരും എന്ന് അറിയിച്ചുകൊണ്ടാണ് സംപ്രേഷണം പുനഃസ്ഥാപിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണ് നടക്കുന്നതെന്ന് വാര്‍ത്താ അവതാരക പ്രതികരിച്ചു.
ആക്രമണം ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഇസ്രയേല്‍ പ്രതിരോധമന്ത്രിയാണ് ഔദ്യോഗിക മാധ്യമ സ്ഥാപനം ആക്രമിച്ചതായി സ്ഥിരീകരിച്ചത്. തെഹ്റാനിലെ സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇറാന്‍ തലസ്ഥാനത്ത് നിന്ന് ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞു പോകാന്‍ ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തെഹ്റാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതിനിടെ തെഹ്‌റാനിലെ വിദേശ എംബസികളെല്ലാം അടച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അര്‍മേനിയന്‍ അതിര്‍ത്ത് വഴി ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.